കാരാട്ട് റസാഖിന് എംഎൽഎ സ്ഥാനം നഷ്ടമായി…
കൊടുവള്ളി നിയോജക മണ്ഡലത്തിലെ എംഎൽഎയായിരുന്ന ഇടതു സ്വതന്ത്രൻ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് എതിർ സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തിയെന്നും വ്യാപകമായി പണമൊഴുക്കിയെന്നും മണ്ഡലത്തിലെ രണ്ടു വോട്ടർമാർ നൽകിയ പരാതി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. കാരാട്ട് റസാഖിന് സുപ്രീംകോടതിയെ സമീപിക്കുന്നതിന് സാവകാശം നൽകുന്നതിനാണ് ഇത്.
റസാക്കിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും കോടതി നിർദേശിച്ചു. എന്നാൽ ആനുകൂല്യം സ്വീകരിക്കാനോ വോട്ട് ചെയ്യാനോ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ കാരാട്ട് റസാഖ് മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചുവെന്ന് പരാതിക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
മുസ്ലീം ലീഗ് നേതാവ് എം.എ. റസാഖ് ആയിരുന്നു കൊടുവള്ളിയിൽ കാരാട്ട് റസാഖിനെതിരേ യുഡിഎഫ് സ്ഥാനാർഥി. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു.