1991-ലെ ശബരിമല വിധി തെറ്റ്, സുപ്രീം കോടതി തിരുത്തി; വിമർശനവുമായി മുഖ്യമന്ത്രി
ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾക്കെതിരേ ഉയർന്ന പ്രതിഷേധങ്ങൾക്കു വീണ്ടും മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം വിശ്വാസികൾക്ക് എതിരല്ലെന്നും കോടതിക്കെതിരേ നീങ്ങാൻ പറ്റാത്തതിനാൽ പ്രതിഷേധക്കാർ സർക്കാരിനെതിരേ തിരിയുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനം വിലക്കിയ ഹൈക്കോടതിയുടെ 1991-ലെ വിധി ശരിയായിരുന്നില്ല. ഇതാണ് സുപ്രീം കോടതി തിരുത്തിയത്. ഇതിൽ കോടതിക്കെതിരേ നീങ്ങാൻ പറ്റാത്തതിനാൽ പ്രതിഷേധക്കാർ സർക്കാരിനെതിരേ തിരിഞ്ഞു എന്നു മാത്രം. ഫ്യൂഡൽ മേധാവിത്വ ശക്തികൾക്ക് ഇവിടെ പ്രശ്നമുണ്ടാക്കാൻ കഴിയുന്നു. നവോഥാന കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ സമൂഹം ഗുരുതരമായ വെല്ലുവിളി നേരിടുന്നു. സിപിഎം വിശ്വാസികൾക്ക് എതിരാണെന്നു വരുത്തിത്തീർക്കാനാണു നീക്കം- തിരുവനന്തപുരത്ത് സെമിനാറിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികൾക്കെതിരേ സിപിഎം നിലപാട് സ്വീകരിച്ചിട്ടില്ല. സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ട്. ബിജെപി സമരം വിജയിച്ചില്ലെന്ന് അതിനു നേതൃത്വം നൽകിയവർ തന്നെ സമ്മതിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പരിഹസിച്ചു.