ഇന്ത്യക്ക് മിന്നും ജയം

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ്ക്കെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. 137 റൺസിനാണ് കോഹ്‌ലിയും സംഘവും ഓസീസിനെ കെട്ടുകെട്ടിച്ചത്. ഇന്ത്യ ഉയർത്തിയ 399 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കങ്കാരുപ്പടയെ 261റൺസിലൊതുക്കിയാണ് ടീം ഇന്ത്യ ബോക്സിംഗ്ഡേയിലെ കന്നിവിജയം കൈപ്പിടിയിലൊതുക്കിയത്. ഈ ജയത്തോടെ നാല് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നലായി. സിഡ്നിയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. മത്സരത്തിന്‍റെ അഞ്ചാം ദിനം ആരംഭിക്കുമ്പോൾ വിജയത്തിലേക്ക് ഓസീസിനു മൂന്നിൽ 141 റൺസിന്‍റെയും ഇന്ത്യയ്ക്ക് മുന്നിൽ രണ്ടേ രണ്ട് വിക്കറ്റുകളുടെയും ദൂരമായിരുന്നു ഉണ്ടായിരുന്നത്.

ബുംറയും, ഷാമിയും, ഇഷാന്തും അടങ്ങിയ ഇന്ത്യൻ ക്രിക്കറ്റിലെ “ആധൂനിക ബോളിംഗ് ത്രയം’ പൂവിറുക്കുന്ന ലാഘവത്തോടെ ആദ്യ ഓവറുകളിൽ തന്നെ ചടങ്ങ് തീർക്കുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ, അഞ്ചാം ദിനത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ കളം നിറഞ്ഞ് കളിച്ചത് മഴയായിരുന്നു. വേഗത്തിൽ ചടങ്ങ് തീർക്കാമെന്ന കോഹ്‌ലിയുടെ കണക്കുകൂട്ടലിന് മുന്നിൽ ആവേശം തണുപ്പിച്ച് രസംകൊല്ലിയായെത്തിയ മഴ ആദ്യ സെഷൻ കവർന്നെടുത്തു. ലഞ്ചിന് പിന്നാലെ കളിയാരംഭിച്ച ശേഷമുള്ള നാലാം ഓവറിലെ രണ്ടാം പന്തിൽ കമ്മിൻസിനെ പുറത്താക്കി ബുംറ ഇന്ത്യയെ വിജയത്തിന്‍റെ വക്കെത്തേക്ക് അടുപ്പിച്ചു. ബോളിംഗ് ത്രയം തന്നെ വിജയ വിക്കറ്റ് കൊയ്യുമെന്ന പ്രവചനങ്ങൾ യാഥാർഥ്യമാക്കി തൊട്ടടുത്ത ഓവറിൽ ഇഷാന്ത് ശർമ ചടങ്ങ് അവസാനിപ്പിച്ചു. ലിയോണിനെ പന്തിന്‍റെ കൈകളിലെത്തിച്ചാണ് ഇഷാന്ത് ഇന്ത്യയ്ക്ക് രണ്ടാം വിജയം സമ്മാനിച്ചത്.

error: Content is protected !!