സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് മക്കളുമായി സമരം ചെയ്യുമെന്ന് ഭാര്യ വിജി

നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് മക്കളുമായി സമരം ചെയ്യുമെന്ന് സനലിന്റെ ഭാര്യ വിജി. നീതി കിട്ടുംവരെ സമരവുമായി മുന്നോട്ടുപോകുമെന്നും വിജി മാധ്യമങ്ങളോടു പറഞ്ഞു. ”സനല്‍ കൊല്ലപ്പെട്ട സ്ഥലത്തുതന്നെ സമരം ചെയ്യും. അല്ലാതെ മറ്റൊരു വഴിയും ഞങ്ങളുടെ മുമ്പിലില്ല’ സനലിന്റെ ഭാര്യ പറഞ്ഞു.

സനലിന്റെ കൊലപാതകത്തിനു പിന്നിലുള്ളവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ചെയ്യുമെന്ന് സനലിന്റെ സഹോദരിയും പറഞ്ഞു. സനലിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞാല്‍ അമ്മയുള്‍പ്പെടെ സമരരംഗത്തേക്ക് വരുമെന്നും സഹോദരി പറഞ്ഞു.

കുടുംബാംഗങ്ങളെല്ലാം തന്നെ അടുത്ത ദിവസങ്ങളില്‍ തന്നെ സെക്രട്ടറിയേറ്റിനു മുമ്പിലെത്തി സമരം ചെയ്യുമെന്നാണ് സഹോദരി പറഞ്ഞത്. ഡി.വൈ.എസ്.പിയെ എന്ന് അറസ്റ്റു ചെയ്യുമോ അന്നുവരെ സമരം ചെയ്യാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.

സനല്‍കുമാറിനെ കാറിനുമുന്നിലേക്ക് തള്ളിയിട്ട ഡി.വൈ.എസ്.പി ബി. ഹരികുമാറിനെതിരെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് നീതി ആവശ്യപ്പെട്ട് കുടുംബം തന്നെ സമരരംഗത്തേക്ക് ഇറങ്ങുന്നത്. അതിനിടെ ബി. ഹരികുമാറിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സനല്‍കുമാര്‍ ആക്ഷന്‍ കൗണ്‍സില്‍ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ചു നടത്തുന്നുണ്ട്.

നവംബര്‍ അഞ്ചിനാണ് സനല്‍കുമാറിനെ ഡി.വൈ.എസ്.പി ബി. ഹരികുമാറിന് കാറിനുമുമ്പില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ സനലിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുന്നതിനു പകരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകയാണുണ്ടായത്. പിന്നീടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സനല്‍കുമാര്‍ മരണപ്പെട്ടത്.

error: Content is protected !!