ശബരിമല: മാധ്യമപ്രവര്‍ത്തകരെ ഇലവുങ്കല്‍ കവലയില്‍വെച്ച് തടഞ്ഞു

ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് ശബരിമല നട നാളെ തുറക്കുന്ന സാഹചര്യത്തില്‍ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ നിയന്ത്രണവുമായി പൊലീസ്. മാധ്യമപ്രവര്‍ത്തകരെ ഇലവുങ്കല്‍ കവലയില്‍വെച്ച് തടഞ്ഞു. നേരത്തെ നിലയ്ക്കല്‍ ബേസു ക്യാമ്പ് വരെ പ്രവേശനം ഉണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ അട്ടത്തോട് നിവാസികളെയും പമ്പയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ളവരെയും മാത്രമേ നിലയ്ക്കല്‍ കടന്നുപോകാന്‍ അനുവദിക്കുന്നുള്ളൂ.

മാധ്യമങ്ങള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയ പൊലീസ് കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ടു കിലോ മീറ്റര്‍ മുമ്പ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിരുന്നു. ഇവിടെ പൊലീസ് ബാരിക്കേഡും കാവലും ഏര്‍പ്പെടുത്തി. ഇതാദ്യമായാണ് നിലയ്ക്കല്‍മുതല്‍ സന്നിധാനംവരെ മാധ്യമവിലക്ക് ഏര്‍പ്പെടുത്തുന്നത്. അതേസമയം ശബരിമലയില്‍ മാധ്യമവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കെ.യു.ഡബ്ല്യൂ.ജെ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയതായും കെ.യു.ഡബ്ല്യൂ.ജെ അറിയിച്ചു. നിരോധനാഞ്ജയുടെ മറവില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണെന്നും കെ.യു.ഡബ്ല്യൂ.ജെ ആരോപിച്ചു.

error: Content is protected !!