ളാഹയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അയ്യപ്പഭക്തന് ആര്‍.എസ്.എസ് ഭീഷണിയുണ്ടായിരുന്നെന്ന് സി.പി.എം

പത്തനംതിട്ട ളാഹയില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയ അയ്യപ്പ ഭക്തന്‍ ശിവദാസന് ആര്‍.എസ്.എസ് വധഭീഷണി ഉണ്ടായിരുന്നെന്ന് സി.പി.എം. സ്വന്തം വീട്ടിലേക്കുള്ള വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ശിവദാസന്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ പേരിലായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയവര്‍ ശിവദാസനെ മര്‍ദിച്ചിരുന്നതായും സി.പി.എം ആരോപിക്കുന്നു. എന്നാല്‍ നിലക്കലിലെയും പമ്പയിലെയും പൊലീസ് നടപടിയുടെ ഇരയാണ് ശിവദാസനെന്നാണ് ബി.ജെ.പി വാദം.

ളാഹ കമ്പളത്തുംവളവിലെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്‍ കഴിഞ്ഞ ഏപ്രില്‍ 26 ന് പന്തളം പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പാണിത്. എതിര്‍കക്ഷികളും അയല്‍വാസികളുമായ 4 പേര്‍ തന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നുവെന്നും തന്റെ ടൂവീലര്‍ കത്തിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. അയല്‍വാസികളായ കുടുംബാംഗങ്ങള്‍ ആര്‍.എസ്.എസ് അനുഭാവികളാണെന്നും ഇതിന്റെ പേരില്‍ കഴിഞ്ഞ ആഗസ്ത് 22 ന് ശിവദാസന് മര്‍ദ്ദനമേല്‍ക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും സി.പി.എം ആരോപിക്കുന്നു.

അതേസമയം പമ്പയിലെയും സന്നിധാനത്തെയും പൊലീസ് നടപടിയുടെ ഭാഗമായാണ് ശിവദാസന്‍ മരിച്ചതെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബി.ജെ.പി. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ പ്രക്ഷോഭ പരിപാടികള്‍ നടത്താനാണ് ബി.ജെ.പി തീരുമാനം.

error: Content is protected !!