പ്രതിഷേധം രൂക്ഷമായി; യുവതികള്‍ തിരിച്ച് മലയിറങ്ങുന്നു
വലിയ നടപന്തലില്‍ തുടര്‍ന്ന് വരുന്ന പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് സംഘത്തിന്‍റെ സംപ്രക്ഷണത്തില്‍ മല കയറാന്‍ പുറപ്പെട്ട രണ്ട് യുവതികള്‍ മലയിറങ്ങുന്നു. പ്രതിഷേധക്കാരോടും യുവതികളോടും സമവായ ചര്‍ച്ച നടത്തിയതിനേ ശേഷമാണ് തീരുമാനത്തിലെത്തിയതെന്ന് പോലീസ് അറിയിച്ചു.
വിശ്വാസികളെ വേദനിപ്പിച്ച് മുന്നോട്ട് പോകാനാവില്ല. പക്ഷെ, യുവതികള്‍ സുപ്രിം കോടതിയുടെ വിധിയെത്തുടര്‍ന്ന് നിയമത്തിന്‍റെ വഴിയില്‍ സഞ്ചരിക്കുന്നവരാണെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും പോലീസ് പറഞ്ഞു.
എെ.ജി ശ്രീജിത്ത് പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. അയ്യപ്പ ഭക്തര്‍ വിശ്വാസത്തിന്‍റെ ഭാഗം മാത്രം സംരക്ഷിച്ചാല്‍ പോരാ. സംയമനം പാലിക്കണം. പോലീസിനെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും എെ.ജി പ്രതിഷേധക്കാരോട് പറഞ്ഞു. വിശ്വാസികളെ ഉപദ്രവിച്ച് കൊണ്ട് മുന്നോട്ട് പോകണമെന്ന് പോലീസിനില്ല. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അതുപോലൊരു സമ്മര്‍ദ്ദവുമില്ല.
അതേസമയം, യുവതികൾ പതിനെട്ടാംപടി കയറിയാൽ നട അടക്കേണ്ടിവരുമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഐജി എസ് ശ്രീജിത്തിനെ അറിയിച്ചു. ഇതോടെ പിൻവാങ്ങുകയാണെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.