അലിഗഢ് സര്‍വകലാശാലയില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മിലിറ്റന്റ് മനാന്‍ ബഷീര്‍ വാനിയ്ക്ക് വേണ്ടി ക്യാമ്പസില്‍ നമസ്‌ക്കരിക്കുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തതിന് മൂന്നു കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. വസീം അയ്യൂബ് മാലിക്ക്, അബ്ദുല്‍ ഹസീബ് മിര്‍ പിന്നെ പേര് വ്യക്തമല്ലാത്ത മറ്റൊരു വിദ്യാര്‍ത്ഥിയുമാണ് അറസ്റ്റിലായത്. വീഡിയോ റെക്കോര്‍ഡിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്‌റ്റെന്ന് അലിഗഢ് പൊലീസ് സീനിയര്‍ സുപ്രണ്ട് അജയ് സാഹ്നി പറഞ്ഞു.
വടക്കൻ കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മനാൻ ബഷീർ വാനി കൊല്ലപ്പെട്ടത്. ഇയാളുടെ നിര്യാണത്തെ തുടർന്ന്
കശ്മീർ സ്വദേശികളായ ചില വിദ്യാർത്ഥികൾ കോളേജിലെ കെന്നഡി ഹാളിൽ പ്രാർഥന യോഗം വിളിച്ചു ചേർക്കുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. കോളേജിലെ അധികൃതരും വിദ്യാർത്ഥി യൂണിയനും ചേർന്ന് ഹാളിലെത്തി യോഗം തടഞ്ഞു. ഇതുസംബന്ധിച്ച് വിദ്യാർത്ഥി യൂണിയൻ നേതാക്കളും യോഗത്തിൽ പങ്കെടുക്കാനെത്തിയ കശ്മീർ വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റുണ്ടാകുകയും വിദ്യാർത്ഥികൾ യോഗം പിരിച്ച് വിടുകയും ചെയ്തു. തുടർന്ന് ഇവരെ കോളേജിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു.
പ്രാർത്ഥനയിൽ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ‘ആസാദി’ മുദ്രാവാക്യവും, ഭീകരവാദികളെ അനുകൂലിക്കുന്ന തരത്തിലുള്ള മുദ്രവാക്യങ്ങളും വിളിച്ചതായി പൊലീസ് പറഞ്ഞു. കോളേജിിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ കൂടാതെ സംഭവത്തില്‍ 9 വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസയച്ചതായും, കൂടുതൽ തെളിവുകൾക്കായി കോളേജിലെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരിയിലാണ് സർവകലാശാലയിലെ പിഎച്ച്ഡി പഠനം ഉപേക്ഷിച്ച് മനാന്‍ ബഷീര്‍ വാനി(27) ഭീകരപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന വാനിയുടെ സ്കൂള്‍ വിദ്യാഭ്യാസം നവോദയ സ്കൂളിലും സൈനിക് സ്കൂളിലുമായിരുന്നു. കുപ്വാര ജില്ലയിലെ ലോലാബ് മേഖലയിലെ ടെക്കിപോറ സ്വദേശിയാണ് ഇയാള്‍. വാനി കൊല്ലപ്പെട്ടതറിഞ്ഞ് നൂറുകണക്കിനു നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.