റഫാല്‍: വിശദാംശങ്ങൾ ഹർജിക്കാർക്ക് നൽകണമെന്ന് സുപ്രിംകോടതി
റാഫേല്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ റാഫേല്‍ വിമാനത്തിന്റെ വിലയും ഇടപാടില്‍ റിലയന്‍സിന്റെ പങ്കും കോടതിയെ ബോധ്യപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം. 10 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. നവംബര്‍ 14 ന് ഹരജികള്‍ വീണ്ടും പരിഗണിക്കും.
‘വിമാനങ്ങളുടെ വില, ആ വില നിശ്ചയിക്കാനുള്ള കാരണം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവയുൾപ്പടെയുള്ള വിവരങ്ങൾ മുദ്ര വച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിക്കണം’ എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. റഫാൽ ഇടപാടിൽ ഇന്ത്യയിലുള്ള പങ്കാളികളുടെ വിവരങ്ങളും കോടതിയെ അറിയിക്കണം. ഇടപാടിന്‍റെ നടപടിക്രമങ്ങളും സർക്കാർ സുപ്രീംകോടതിയെ അറിയിക്കണം. ഒഫീഷ്യൽ സീക്രട്ട്സ് ആക്റ്റ് അനുസരിച്ച് വെളിപ്പെടുത്താനാകാത്ത രേഖകളാണ് ഇത്തരത്തിൽ മുദ്ര വച്ച കവറിൽ കോടതിയിൽ നൽകേണ്ടത്. പൊതുജനമധ്യത്തിൽ വെളിപ്പെടുത്താൻ കഴിയുന്ന മറ്റ് വിവരങ്ങളെല്ലാം ഹർജിക്കാർക്ക് നൽകാനും കോടതി ഉത്തരവിട്ടു.
എന്നാൽ ഇതിനെ അറ്റോർണി ജനറൽ കോടതിയിൽ ശക്തമായി എതിർത്തു. ഔദ്യോഗികരേഖകളുടെ വിശദാംശങ്ങൾ നൽകാനാകില്ലെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചു. പാർലമെന്‍റിനെപ്പോലും ഈ വിശദാംശങ്ങൾ അറിയിച്ചിട്ടില്ലെന്നും എജി കോടതിയിൽ പറഞ്ഞു.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഹർജിക്കാരിൽ ഒരാളായ അഡ്വ.പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെട്ടപ്പോൾ അക്കാര്യം ഇപ്പോൾ പരിഗണിയ്ക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ‘കാത്തിരിയ്ക്കൂ, ആദ്യം സിബിഐയ്ക്കുള്ളിലെ പ്രശ്നങ്ങളൊക്ക ഒന്ന് ഒത്തുതീരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ മറുപടി.