മോഹന്‍ലാലില്‍ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ അദ്ദേഹം നിരാശനാക്കി; എം.സി ജോസഫൈന്‍

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹം നിരാശനാക്കിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. മോഹന്‍ലാലില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അത് അസ്ഥാനത്തായി. മോഹന്‍ലാല്‍ അല്‍പ്പം കൂടി ഉത്തരവാദിത്വം കാണിക്കണം, ആരാധകരെ നിലയ്ക്ക് നിര്‍ത്തണം. നടിമാര്‍ക്കെതിരേ അവഹേളനം പാടില്ലെന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പറയണം- ജോസഫൈന്‍ പറഞ്ഞു. അമ്മയുടെ നിലപാടിനെതിരെ ഡബ്ല്യു.സി.സി അംഗങ്ങള്‍ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ജോസഫൈന്റെ പ്രതികരണം.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് നടീനടന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ) അറിയിച്ചു. കോടതി വിധിക്കും വരെ ദിലീപ് നിരപരാധിയാണെന്നും ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുകയാണെന്ന് തങ്ങളുടെ ലക്ഷ്യമെന്നും താരസംഘടന വ്യക്തമാക്കി. മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണം വെച്ച് കെട്ടരുതെന്നും എല്ലാ തീരുമാനവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണെന്നും സംഘടന പറയുന്നു.

കോടതിവിധിക്കു മുമ്പ് ദിലീപിനെ സംഘടനയില്‍ നിന്നു പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്സിക്യൂട്ടീവില്‍ മുന്‍തൂക്കവും. കേസില്‍ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും സംഘടനാ വക്താവായ നടന്‍ ജഗദീഷ് അറിയിച്ചു.
സംഘടനയില്‍ നിന്നു രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇക്കാര്യം മോഹന്‍ലാല്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വവുമായി ഡബ്ല്യു.സി.സി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമുള്ള നടപടികള്‍ വൈകിയത് പ്രളയം മൂലമാണ്. കഴിഞ്ഞ ദിവസം ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നില്‍ക്കുന്ന അമ്മയുടെ നിലപാടിനെ ഡബ്ല്യു.സി.സി അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു.

error: Content is protected !!