മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ. സുരേന്ദ്രന്‍
മഞ്ചേശ്വരം എം.എല്‍.എയായിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപക്ഷത്തുനിന്നുകൊണ്ട് യു.ഡി.എഫും എല്‍.ഡി.എഫും അവരുടെ നിലപാട് മാറ്റണം. ജനതാല്‍പര്യം മാനിച്ചുകൊണ്ട് ആ കേസ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും സഹായിക്കണം. മനപ്പൂര്‍വ്വം സാക്ഷികളെ കോടതിയില്‍ ഹാജരാക്കാതിരിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. അവരെ ബലം പ്രയോഗിച്ച് തടഞ്ഞുവെച്ചിരിക്കുകയാണ്.
എംഎൽഎ പി.ബി. അബ്ദുൾ റസാഖ് മരിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാൻ താല്പര്യം ഉണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനാണ് സുരേന്ദ്രന്‍റെ പ്രതികരണം. കേസ് നീട്ടിക്കൊണ്ട് പോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസ് വൈകിപ്പിക്കുന്നെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 89 വോട്ടിനാണ് കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നതിൽ നിർണായകമാണ് ഹര്‍ജി.