ഇന്ധന വിലവര്‍ധന : ബസുകള്‍ ഓട്ടം നിര്‍ത്തുന്നു

ഡീസല്‍ വില വര്‍ധനവും റോഡ് നികുതിയും താങ്ങാനാവാതെ സംസ്ഥാനത്തെ ആയിരത്തിലധികം സ്വകാര്യ ബസുകള്‍ താത്കാലികമായി സര്‍വീസ് നിര്‍ത്തുന്നു. സെപ്റ്റംബര്‍ മാസം നികുതി അടക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്ന ബസുകളാണ് ഇന്നു മുതല്‍ ഓട്ടം അവസാനിപ്പിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മുപ്പത് ശതമാനം സര്‍വീസുകള്‍ നേരത്തെ തന്നെ നിര്‍ത്തി വെച്ചിരുന്നു.
നഷ്ടം താങ്ങാനാവാതെ വന്നതോടെ പെര്‍മിറ്റ് താല്‍കാലികമായി മരവിപ്പിക്കാനുള്ള സ്റ്റോപ്പേജ് അപേക്ഷ നല്‍കാന്‍ ബസുടമകള്‍ കൂട്ടത്തോടെ തീരുമാനിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം ഇരുന്നൂറോളം ബസുകളാണ് ഇത്തരത്തിൽ സർവീസ് നിർത്തുന്നത്. പെർമിറ്റ് താൽക്കാലികമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടമകൾ ആർടിഒയ്ക്ക് സ്റ്റോപ്പേജ് നൽകാനുള്ള ഒരുക്കത്തിലാണ്.
ദിനംപ്രതി കൂടുന്ന ഇന്ധന വില, സ്പെയര്‍ പാര്‍ട്സിന്റെ വിലവര്‍ധനവ്, ഇതിനു പുറമേ റോഡ് നികുതിയും. നടുവൊടിഞ്ഞ അവസ്ഥയിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. നികുതി അടക്കുന്നതിനുള്ള കാലാവധി കഴിഞ്ഞ മാസം അവസാനിച്ച ബസുകളാണ് നഷ്ടം സഹിക്കാനാവാതെ താത്കാലികമായി ഓട്ടം അവസാനിപ്പിക്കുന്നത്. മൂന്നു മാസ കാലാവധിയിലാണ് സ്വകാര്യ ബസുകള്‍ റോഡ് നികുതി അടക്കുന്നത്. ഈയിനത്തില്‍ മാത്രം ചെലവ് 34000രൂപയോളം വരും. സര്‍വീസ് നിര്‍ത്തിവെക്കാന്‍ അനുവദിക്കണമെന്ന് കാട്ടി ആര്‍.ടി.ഓക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ റോഡ് നികുതി അടക്കേണ്ടതില്ല. ഈ രീതിയില്‍ ആയിരത്തിലധികം ബസുടമകള്‍ ഇതിനകം അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.
ഒരു ബസില്‍ ദിവസേന ശരാശരി 80 ലീറ്റര്‍ ഡീസല്‍ വേണ്ടിവരുമെന്നാണ് അസോസിയേഷന്റെ കണക്ക്. തൊഴിലാളികളുടെ കൂലി, സ്റ്റാന്‍ഡ് വാടക ഇനങ്ങളിലായി 9500 രൂപ ചെലവുവരും. ഇന്‍ഷുറന്‍സിനു മാത്രം ഒരുവര്‍ഷം 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ നല്‍കണം. നികുതിയിനത്തില്‍ മൂന്നുമാസം കൂടുമ്പോള്‍ 29,990 രൂപയും ക്ഷേമനിധിയായി 3150 രൂപയും അടയ്ക്കണം. വരുമാനം ഈ ചെലവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ബസ്സുടമകളുടെ പരാതി.
പ്രതിസന്ധി മറികടക്കാന്‍ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നെങ്കിലും അന്തിമതീരുമാനമായിട്ടില്ല. ഇന്നലെയായിരുന്നു നികുതി അടയ്ക്കാനുള്ള അവസാന തിയതി. കനത്ത നഷ്ടം മൂലം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് വെട്ടിക്കുറച്ചത് യാത്രക്കാരെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇതിനു പിന്നാലെ ദീര്‍ഘദൂര ബസ്സുകളുള്‍പ്പെടെ ഓട്ടമവസാനിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാകും.