റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കാസർഗോഡ് സ്വദേശി അറസ്റ്റില്‍

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരെ തട്ടിപ്പിനിരയാക്കിയ ആൾ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശി ഷമീമിനെയാണ് തിരുവനന്തപുരത്തെ ഷാഡോ പോലീസ് പിടികൂടിയത്.
റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡിലെ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ദക്ഷിണ പടിഞ്ഞാറൻ റെയിൽവേയിൽ ടിക്കറ്റ് കളക്ടർ, അസിസ്റ്റൻറ് സ്റ്റേഷൻ മാസ്റ്റർ തുടങ്ങി പല തസ്തികകളിലേക്കും ഒഴിവുണ്ടെന്ന് വാഗ്ദാനം നൽകി രണ്ട് മുതൽ പതിനഞ്ച് ലക്ഷം രൂപ വരെയാണ് ഇയാൾ പലരിൽ നിന്നും വാങ്ങിയത്.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ 2012 ൽ റെയിൽവേ പാൻട്രി വിഭാഗത്തിൽ കരാർ തൊഴിലാളിയായി ജോലി നോക്കിയിരുന്ന കാലത്ത് കിട്ടിയ അറിവും ഇൻറർനെറ്റിൽ നിന്ന് ശേഖരിച്ച വിവരങ്ങളും വെച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ചതിയിൽപ്പെട്ട ഉദ്യാഗാർത്ഥികളിൽ ചിലർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ പ്രതി ഷാഡോ പൊലീസിന്‍റെ വലയിലാവുകയായിരുന്നു.