ഫാദര്‍ കുര്യാക്കോസ് കാട്ടുതറ കടുത്ത മാനസിക സമ്മര്‍ദ്ദിലായിരുന്നുവെന്ന് മറ്റ് വൈദികര്‍

പഞ്ചാബില്‍ മരിച്ച മലയാളി വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. സഹോദരന്‍ ദസൂയയില്‍ എത്തിയ ശേഷമാകും പോസ്റ്റ്മോര്‍ട്ടം നടക്കുക. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെയാണ് പോലീസ് പോസ്റ്റ്മോര്‍ട്ടം മാറ്റിവെച്ചത്.

ദസൂയയിലെ സിവില്‍ ഹോസ്പിറ്റലിലാണ് ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് സഹോദരന്‍ പഞ്ചാബില്‍ എത്തിയശേഷമേ പോസ്റ്റ്മോര്‍ട്ടം നടത്തൂ എന്ന് പഞ്ചാബ് പോലീസ് അറിയിച്ചിരുന്നു.

ഇന്നലെ 9 മണിക്ക് സ്വന്തം മുറിയിലാണ് വൈദീകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഛര്‍ദ്ദിച്ചപാടുകളും മുറിയില്‍ ഉണ്ടായിരുന്നു. ഒപ്പം രക്തസമ്മര്‍ദ്ദത്തിന്റെ ഗുളികളും പോലീസ് കണ്ടെടുത്തു. നിലവില്‍ മുറിയില്‍ അസ്വാഭാവികതകള്‍ ഒന്നും കണ്ടെത്താനായിട്ടില്ലെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം ഗൌരവമുണ്ടെങ്കില്‍ അന്വേഷിക്കും എന്ന് തന്നെയാണ് പോലീസ് നിലപാട്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ഫാദര്‍ കുര്യാക്കോസ് കാട്ടുതറ മൊഴി നല്‍കിയിരുന്നു. അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടുത്ത മാനസികസമ്മര്‍ദ്ദിലായിരുന്നു വൈദികനെന്ന് ബന്ധുക്കളും മറ്റ് വൈദികരും വ്യക്തമാക്കി.

error: Content is protected !!