ബാങ്കിൽ തോക്കു ചൂണ്ടി ലക്ഷങ്ങള്‍ കവര്‍ന്നു; 19 കാരന്‍ പിടിയില്‍

ദില്ലി കോര്‍പറേഷൻ ബാങ്കിൽ തോക്കു ചൂണ്ടി മൂന്നരലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തിലാണ് 19 വയസ്സുകാരന്‍ പിടിയിലായത്. കൊള്ള സംഘം ഉപയോഗിച്ച ബൈക്കും പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന അഞ്ച് കൊള്ളക്കാര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതം. കവര്‍ച്ച ചെറുത്ത ക്യാഷറെ കൊള്ളക്കാര്‍ വെടിവച്ച് കൊന്നിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് ഹെല്‍മറ്റ് ധരിച്ചും മുഖം മറച്ചുമെത്തിയ ആറംഗ സംഘം ദ്വാരകയിലെ കോര്‍പറേഷൻ ബാങ്ക് ശാഖ കൊള്ളയടിച്ചത്. ചെറുത്ത ക്യാഷര്‍ കുമാറിനെയാണ് വെടിവച്ചു കൊന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍റെ തോക്ക് പിടിച്ചു വാങ്ങിയ ശേഷമാണ് ക്യാഷറെ കൊലപ്പെടുത്തിയ സംഘം മൂന്നര ലക്ഷത്തോളം രൂപ കൊള്ളയടിച്ചത്. ആറംഗ സംഘത്തിലെ ഒരാളെയാണ് പൊലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്നവരെല്ലാം ഒളിവിലാണ്.

കൊള്ള സംഘത്തിലെ എല്ലാവരെയും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു കഴിഞ്ഞു. സമാന സംഭവത്തില്‍ നോയിഡയിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ മോഷണ ശ്രമം തടഞ്ഞ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ കഴിഞ്ഞ മാസം വെടിയേറ്റു മരിച്ചിരുന്നു.

error: Content is protected !!