രജനീകാന്ത് ബി.ജെ.പിയുടെ കളിപ്പാവയെന്ന് ആക്ഷേപം; ഖേദം പ്രകടിപ്പിച്ച് ഡി.എം.കെ മുഖപത്രം
രജനീകാന്തിനെ അധിക്ഷേപിക്കുന്ന തരത്തിൽ ലേഖനം പ്രസിദ്ധീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഡി.എം.കെ മുഖപത്രം ‘മുരസൊളി’. പത്രത്തിൽ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിക്കുന്ന ലേഖനത്തിനിടെ, ബി.ജെ.പിയുടെ കളിപ്പാവയാണ് രജനീകാന്ത് എന്ന് വിമർശിച്ചിരുന്നു. ഡി.എം.കെ തലവനായിരുന്ന കരുണാനിധി 1942ൽ പത്രം ആരംഭിച്ച ശേഷം, ഇതാദ്യമാണ് ഏതെങ്കിലും ഒരു ലേഖനത്തിന്റെ പേരിൽ പത്രം ഖേദം രേഖപ്പെടുത്തുന്നത്.
ലേഖനം ചിലർക്ക് വേദനയുണ്ടാക്കുന്നതായിരുന്നു എന്നും, താരത്തിനെ സ്നേഹിക്കന്നവർക്ക് ഉണ്ടായ മനോവിഷമത്തിൽ ഖേദം രേഖപ്പെടുത്തുന്നതായും പത്രം അറിയിച്ചു. എഡിറ്റോറിയൽ സംഘത്തിന് ഇത്തരത്തിലുള്ള അബദ്ധം മേലിൽ ആവർത്തിക്കാതിരിക്കാൻ നിർദേശം നൽകിയതായും പത്രത്തിന്റേതായി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ 31നാണ് രജനീകാന്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. എന്നാൽ, അതിന്റെ കാര്യമായ തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. രജനീകാന്തിനൊപ്പം രാഷ്ട്രീയത്തിൽ പ്രവേശിച്ച മറ്റൊരു സൂപ്പർ താരമായ കമൽ ഹാസൻ എന്നാൽ, പാർട്ടി രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.