ശബരിമല: പിണറായിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കനിമൊഴി

ശബരിമല വിഷയം ആളിക്കത്തിച്ചത് സംഘപരിവാറാണെന്ന് ഡി.എം.കെ നേതാവ് എം.കെ കനിമൊഴി. വിധിയില്‍ മുതലെടുപ്പ് നടത്താനാണ് സംഘപരിവാര്‍ ശ്രമിച്ചതെന്നും കനിമൊഴി പറഞ്ഞു. ബഹ്‌റൈനില്‍ തമിഴ് സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു കനിമൊഴി.

എല്ലായ്പ്പോഴും പുരോഗമന പക്ഷത്ത് നില്‍ക്കുന്ന കേരളത്തെ സംഘപരിവാര്‍, സാഹചര്യം മുതലെടുത്ത് ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ജാതി, വംശം, നിറം, ലിംഗം എന്നിവയുട പേരില്‍ ജനങ്ങള്‍ക്ക് ഒരിടവും നിഷേധിക്കരുത്. ആരാധനാ സ്ഥലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാര്‍ലമെന്റ് ഇവയൊന്നും ഇക്കാര്യത്തില്‍ മാറ്റിനിര്‍ത്താനാവില്ല. ഒരിടത്ത് പ്രവേശിക്കാനുള്ള ഓരാളുടെ സ്വാതന്ത്ര്യം നിഷേധിക്കാനോ വിലക്കാനോ ആവില്ല.

മതത്തില്‍ വിശ്വസിച്ച് ആരാധന നടത്താന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ സ്ത്രീകളായതുകൊണ്ട് മാത്രം എന്തിനാണ് ആരാധനാ സ്വാതന്ത്ര്യം വിലക്കുന്നതെന്നും അവര്‍ ചോദിച്ചു. സ്ത്രീകളാണെന്നതിനാലും പ്രസവിക്കുന്നതിനാലും ആരും അവരെ അവജ്ഞയോടെ കാണേണ്ടതില്ല. കേരളമുഖ്യമന്ത്രി ശക്തമായി നിലപാടെടുത്തത് ആഹ്ലാദകരമാണ്. ഒരു വിധ സമ്മര്‍ദ്ദത്തിനും അദ്ദേഹം വഴങ്ങില്ലെന്നും കനിമൊഴി പറഞ്ഞു.

error: Content is protected !!