മൂന്നു സംസ്ഥാനങ്ങളില്‍ കുട്ടികൾക്കു നൽകിയ പോളിയോ വാക്സിനുകളിൽ അണുബാധ

മഹാരാഷ്ട്ര, തെലങ്കാന, യുപി സംസ്ഥാനങ്ങളിലെ ചില മേഖലകളിൽ കുട്ടികൾക്കു നൽകിയ പോളിയോ വാക്സിനുകളിൽ അണുബാധയുണ്ടായിരുന്നതായി സ്ഥിരീകരണം. ഇന്ത്യയിൽനിന്ന് ഇല്ലായ്മ ചെയ്ത ടൈപ് – 2 പോളിയോ വൈറസിന്റെ അണുക്കളാണ് വാക്സിനേഷന്റെ ഭാഗമായി കുട്ടികൾക്കു നൽകിയതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഗാസിയാബാദ് ആസ്ഥാനമായ ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണു വാക്സിനേഷനുള്ള മരുന്ന് നിർമിച്ചത്. ഉത്തര്‍പ്രദേശില്‍ വാക്‌സിനേഷനെടുത്ത ചില കുട്ടികളുടെ വിസര്‍ജ്യത്തില്‍ പോളിയോ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്.

മൂന്നു സംസ്ഥാനങ്ങള്‍ക്കും ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നുകള്‍ കഴിച്ച കുട്ടികളെ നിരീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി രോഗാണു എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും എന്തെങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് പോളിയോ സര്‍വൈലന്‍സ് സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരിഭ്രാന്തരാകേണ്ടെന്നും മൂന്നു സംസ്ഥാനങ്ങളിലും സമിതികള്‍ ആരംഭിച്ച് നിരീക്ഷണം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

50,000 ബാച്ച് മരുന്നുകളില്‍ ഒരു ബാച്ചില്‍ മാത്രമാണ് അണുബാധ കണ്ടെത്തിയിരിക്കുന്നത്. ഒരു ലക്ഷത്തോളം മരുന്നുകള്‍ വരുന്ന രണ്ടു ബാച്ച് വാക്‌സിനുകളിലും അണുബാധയുണ്ടെന്നു സംശയമുണ്ട്. ഇതു പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വാക്‌സിനേഷനുള്ള മരുന്നുകളുടെ ചില ബാച്ചുകളില്‍ അണുബാധയുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ കമ്മീഷനെ രൂപീകരിച്ചു.

സർക്കാറിന്‍റെ പ്രതിരോധ പ്രവർത്തങ്ങൾക്ക് മാത്രം മരുന്നു വിതരണം നടത്തുന്ന ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി ഒരു ഉത്തരവുണ്ടാകും വരെ മരുന്നുനിർമാണവും വിതരണവും നിർത്തിവെക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!