ശബരിമല: സ്മൃതി ഇറാനിക്കെതിരെ കേസ്

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് അശുദ്ധമാക്കുമെന്ന പരാമര്‍ശത്തിനെതിരെയാണ് കേസ്. ബിഹാറിലെ സിതാമാര്‍ഹി ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

‘സുപ്രീം കോടതി വിധിയെക്കുറിച്ച് പറയാന്‍ ഞാനാരുമല്ല. പക്ഷേ പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ ആര്‍ക്കും അശുദ്ധമാക്കാന്‍ അധികാരമില്ല. വെറും സാമാന്യയുക്തിയാണത്. നമ്മള്‍ ആര്‍ത്തവരക്തം പുരണ്ട സാനിറ്ററി നാപ്കിന്‍ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോകുമോ? പിന്നെന്തിനാണ് നിങ്ങള്‍ അതുംകൊണ്ട് ദൈവത്തിന്റെ വീട്ടില്‍ പോകുന്നത്.’ എന്നാണ് അവര്‍ പറഞ്ഞത്.

മകനെ കാത്ത് ക്ഷേത്രത്തിന് പുറത്ത് നില്‍ക്കേണ്ടി വന്ന ഒരു അനുഭവവും സ്മൃതി ഇറാനി പങ്കുവെച്ചിരുന്നു. ‘ അന്ധേരിയിലെ ഒരു ക്ഷേത്രത്തിനുള്ളില്‍ കയറി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും ഞാന്‍ തടയപ്പെട്ടിട്ടുണ്ട്. മകനെ ഞാന്‍ പൂജാരിയുടെ കയ്യില്‍ കൊടുത്ത് നേര്‍ച്ച നടത്തുകയായിരുന്നു. ഞാന്‍ റോഡിന് പുറത്ത് നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു.’ സ്മൃതി പറഞ്ഞിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍മീഡിയയിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

error: Content is protected !!