അമൃത്‍സറില്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറിയത് രണ്ട് ട്രെയിനുകള്‍; മരണം 60 കവിഞ്ഞു

അമൃത്‍സറില്‍  ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിനിടിച്ച് കയറിയുണ്ടായ ദുരന്തത്തില്‍ മരണം അറുപത് കടന്നെന്ന് പൊലീസ്. ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയിൽ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. രണ്ട് ട്രെയിനുകളാണ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറിയതെന്നാണ് സൂചനകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പഞ്ചാബ് സംസ്ഥാന  ഡിജിപിയുമായി സംസാരിച്ചു സ്ഥിതി ഗതികള്‍ വിലയിരുത്തി.

സർക്കാർ, സ്വകാര്യ ആശുപത്രികളോട് സാജ്ജമായിരിക്കാൻ പഞ്ചാബ് സർക്കാര്‍ നിര്‍ദ്ദേശം നല്‍കി. അമൃത്സറിലെ ധോബി ഖട്ടില്‍ വൈകിട്ട് 6.30ഓടെയാണ് ദുരന്തം സംഭവിച്ചത്. ട്രാക്കിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ ട്രെയിന്‍ വരുന്ന ശബ്ദം കേട്ടില്ല. എഴുനൂറോളം പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവസ്ഥലത്ത് ജനങ്ങളുടെ വൻ പ്രതിഷേധ നടക്കുകയാണ്. അതേസമയം റെയിൽവേ ക്രോസിംഗ് അടയ്ക്കാത്തത് അപകടത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലെവല്‍ക്രോസ് അടച്ചിരുന്നുവെന്ന് റെയില്‍വേ അറിയിച്ചു. ആഘോഷത്തിൽ സംഘാടകരുടെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായതായി സൂചനയുണ്ട്.

അപകടം ഉണ്ടായതിന് തൊട്ടുടത്ത നിമിഷം അടുത്ത റെയിൽവെ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചിരുന്നതായി ലോക്കോപൈലറ്റ് വ്യക്തമാക്കി. രണ്ട് ട്രെയിനുകൾ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറിയെന്ന സൂചനകള്‍ നിലനിൽക്കെയാണ് വിശദീകരണം.   പഞ്ചാബ് മന്ത്രി നവ്‍ജോത് സിങ് സിദ്ദുവിന്‍റെ ഭാര്യ നവ്‍ജോത് കൗര്‍ സിദ്ദു ആഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു.

റെയിൽ മന്ത്രി പിയൂഷ് ഗോയൽ റെയിൽവേ ബോർഡ് ചെയർമാനോട് റിപ്പോർട്ട് തേടി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അപകടത്തിൽ നടുക്കം രേഖപ്പെടുത്തി. അതീവദുഖമെന്ന് നരേന്ദ്ര മോദിയും പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി.

error: Content is protected !!