ടിപി വധക്കേസ് കുറ്റവാളി കുഞ്ഞനന്തന് നാല് വര്‍ഷത്തിനിടെ 434 ദിവസം പരോള്‍

ടിപി ചന്ദ്രശഖരന്‍ വധകേസ് പ്രതി കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്നത് വിവാദമാകുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെകെ രമ കോഴിക്കോട് പ്രതികരിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം പികെ കു‍ഞ്ഞനന്തന്‍ ജയിലിലാലകുന്നത്  2014 ജനുവരിയില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോയ കുഞ്ഞനന്തന്‍ പക്ഷേ നാല് വര്‍ഷം പിന്നിടുമ്പോള്‍  389 ദിവസം പുറത്തായിരുന്നുവെന്നാണ് പരോള്‍ രേഖകള്‍ വ്യക്കതമാക്കുന്നത്. രേഖകള്‍ പ്രകാരം ആകെ അനുവദിച്ചത് 434 ദിവത്തെ പരോളാണ്.

ഏറ്റവുമൊടുവില്‍ നാല്‍പത് ദിവസം കുഞ്ഞനന്തന് പരോള്‍ അനുവദിച്ച സര്‍ക്കാര്‍ ഇന്നലെ അ‍ഞ്ച് ദിവസം കൂടി നീട്ടി നല്‍കി ഉത്തരവിറക്കി. നടപടിയെ ചോദ്യം ചെയ്താണ് കെകെ രമ ഹൈക്കോടതിയെ സമീപിക്കുന്നത്.

സാധാരണ പരോളിന് പുറമെ ജയില്‍ സൂപ്രണ്ടിന് 10 ദിവസവും, ഡിജിപിക്ക് 15 ദിവസവും, സര്‍ക്കാരിന് 45 ദിവസവും അധികമായി അനുവദിക്കാമെന്നും നിയമപ്രകാരമുളള ഈ ഇളവേ കുഞ്ഞനന്തന് കിട്ടുന്നുള്ളൂവെന്നുമാണ് ജയില്‍വകുപ്പിന്‍റെ വിശദീകരണം.

നേരത്തെ പ്രായാധിക്യം കണക്കിലെടുത്ത് കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കെകെ രമയുടെ പരാതിയില്‍ ഗവര്‍ണ്ണര്‍ ഇടപെട്ടതോടെ അത് നടക്കാതെ പോയി. തുടര്‍ന്നാണ് അടിക്കടി പരോള്‍ നല്‍കിയുള്ള ആഭ്യന്തരവകുപ്പിന്‍റെ ആനുകൂല്യം.

error: Content is protected !!