ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് അന്വേഷണ സംഘം

കൃത്യമായ തെളിവിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ മതിയെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ് ഇതുവരെ വൈകിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്‍റെ കൈവശമുള്ളതായാണ് വിവരം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധറില്‍ പോയി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തോട് അറസ്റ്റ് വേണ്ടെന്ന തീരുമാനം അറിയിച്ചിരുന്നത്. സംഭവം നടന്ന സമയത്ത് താന്‍ കുറവിലങ്ങാടയിരുന്നില്ല തൊടുപുഴയിലാണ് എന്നായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അന്നേ ദിവസം അതായത് 2014 മെയ് അഞ്ചാം തിയതി ഇയാള്‍ കുറവിലങ്ങാട് കന്യാസ്ത്രിമഠത്തിലെത്തിയിരുന്നു എന്നതിനുള്ള ശക്തമായ തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഇത്തരത്തില്‍‌ ബിഷപ്പ് അന്വേഷണ സംഘത്തെ അറിയിച്ച പലകാര്യങ്ങളും സത്യസന്ധമായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. മാത്രമല്ല ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മൊഴിയും തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെടും. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

മാത്രമല്ല കന്യാസ്ത്രീയില്‍ നിന്നും മറ്റും ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ ലഭിക്കേണ്ടതുണ്ടെന്നതിനാലാണ് അറസ്റ്റ് വൈകിയതെന്നും ഇപ്പോള്‍‌ ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ബിഷപ്പ് കുറവിലങ്ങാട് കന്യാസ്ത്രീമഠത്തില്‍ പലതവണ തങ്ങിയതിനുള്ള രേഖകളും പോലീസിന് ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി കെ. സുഭാഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്.

 

error: Content is protected !!