ജീവനക്കാരുടെ ഗുരുതര വീഴ്ച: ജെറ്റ് എയര്‍വെയ്സില്‍ യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ഒഴുകി

ജീവനക്കാരുടെ ശ്രദ്ധക്കുറവിനെ തുടർന്നു വിമാന യാത്രക്കാർക്കു ചെവിയിൽനിന്നും മൂക്കിൽനിന്നു രക്തസ്രാവം. മുംബൈയിൽനിന്നു ജയ്പൂരിലേക്കു പറന്ന ജെറ്റ് എയർവെയ്സ് വിമാനത്തിലാണു സംഭവം. 166 യാത്രക്കാരിൽ മുപ്പതിലധികം പേർക്കാണു രക്തസ്രാവം ഉണ്ടായത്. പല‌ർക്കും തലവേദനയും അനുഭവപ്പെട്ടു. ഇതേത്തുടർന്നു വിമാനം തിരിച്ചിറക്കി.

ഇന്ന് രാവിലായിരുന്നു മുംബൈ-ജയ്പുര്‍ ജെറ്റ് എയര്‍വെയ്സ് 9w മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം ഉയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. പലര്‍ക്കും മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ഒഴുകാന്‍ തുടങ്ങി. പലര്‍ക്കും കടുത്ത തലവേദനയും തുടങ്ങി.

വിമാനം ടേക്ക് ഓഫ് ചെയ്യുന്ന വേളയില്‍ കാബിന്‍ സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ പൈലറ്റിനോട് മറന്നുപോയതാണ് മര്‍ദ്ദനവ്യത്യാസത്തിന് കാരണമായതെന്ന് ഡി.ജി.സി.എ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിട്ടു. യാത്രക്കാര്‍ക്ക് ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. മര്‍ദം താണതിനെത്തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌ക്കുകള്‍ പുറത്തുവരികയും ചെയ്തു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. വിമാനത്തിനുള്ളിലെ അവസ്ഥ മൊബൈലില്‍ പകര്‍ത്തി യാത്രക്കാരനായ ദര്‍ഷക് ഹാത്തി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എല്ലാ യാത്രക്കാരും ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ഇരിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്. കൃത്യവിലോപം കാട്ടിയ ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കിയതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

error: Content is protected !!