കെപിസിസി അധ്യക്ഷ സ്ഥാനം; കെ സുധാകരന് കടുത്ത അതൃപ്തി

പുതിയ കെപിസിസി പ്രസിഡന്‍റായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തതില്‍ കെ. സുധാകരന്‍ പരോക്ഷമായി അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ട്. കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പറ‍ഞ്ഞു കേട്ട പേരുകളില്‍ പ്രധാനപ്പെട്ട് ഒരു പേര് കെ.സുധാകരന്‍റെതായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവെന്ന പ്രതിച്ഛായയും സുധാകരനുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ തൃപ്തിപ്പെടുത്താനും മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുന്നതിനുമായി രാഹുലിന് മുന്നില്‍ മറ്റ് വഴികളില്ലായിരുന്നു.

ഹൈക്കമാൻഡ് പ്രഖ്യാപനം വന്ന ഉടനെ വിശാല ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ച് കെ സുധാകരൻ അതൃപ്തി അറിയിച്ചതായാണ് വിവരം. സുധാകരന് പ്രസിഡന്റ് സ്ഥാനം നിഷേധിച്ചതിൽ അമർഷം ഉള്ള അണികളും സമൂഹ മാധ്യമങ്ങളിൽ ഹൈ ക്കമാന്റിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി അധ്യക്ഷനായി രാഹുൽ ഗാന്ധി തീരുമാനിച്ചത്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കണമെന്ന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിര്‍ദ്ദേശത്തിന് രാഹുൽ ചെവി കൊടുക്കുകയായിരുന്നു. എം.ഐ ഷാനാവാസ് , കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് , എന്നിവരെ വര്‍ക്കിങ്ങ്  പ്രസിഡന്‍റുമാരായും കെ.മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായുമാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയാണ് നിയമിച്ചത്.

സാമുദായിക സമവാക്യം പാലിക്കാനും പുതിയ പട്ടികയിൽ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശ്രദ്ധിച്ചു. എം.എം ഹസന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുമ്പോള്‍ എം.ഐ ഷാനാവാസിനെ വര്‍ക്കിങ്ങ്  പ്രസിഡന്‍റാക്കി. മുല്ലപ്പള്ളിക്കൊപ്പം അധ്യക്ഷ സ്ഥാനത്തേയ്ക്ക് സജീവമായി പരിഗണിക്കപ്പെട്ടവരായിരുന്നു കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും. ഇവരെയും വര്‍ക്കിങ്ങ്  പ്രസിഡന്‍റുമാരാക്കുന്നതിലൂടെ ഇരുവര്‍ക്കുമായി  വാദിച്ചവരെയും രാഹുൽ തൃപ്തിപ്പെടുത്തി. കെ.മുരളീധരനെ നേതൃപദവിയിൽ എത്തിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മുരളിയെ പ്രചാരണ സമിതി അധ്യക്ഷനാക്കിയത്.

 

error: Content is protected !!