ഇടുക്കി അണക്കെട്ടില്‍ നിന്ന്‍ തുറന്നു വിട്ടത് 620 കോടിയുടെ വൈദ്യുതി ഉണ്ടാക്കാവുന്ന ജലം

അണക്കെട്ടിൽ നിന്ന് ഇത്തവണ ഷട്ടറിലൂടെ ഒഴുക്കി വിട്ടത് സംഭരണ ശേഷിയുടെ 72.85 ശതമാനം വെള്ളമാണ്.  അറുനൂറ്റി ഇരുപത് കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെളളം നഷ്ടമായെന്നാണ് കെഎസ്ഇബിയുടെ കണക്ക്

ഇടുക്കിയിലെ ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ചെറുതോണിയിലെ ഷട്ടർ തുറന്ന് പുറത്തേക്ക് വെള്ളം ഒഴുക്കാൻ തുടങ്ങിയത്. സെക്കൻറിൽ 50 ഘനമീറ്റർ  വീതമായിരുന്നു ആദ്യം പുറത്തേക്ക് ഒഴുക്കിയത്. പിന്നീടിത് സെക്കൻറിൽ 1600 ഘനമീറ്റർ വരെ എത്തി. ജലനിരപ്പ് 2390.98 അടിയിലെത്തിയപ്പോഴാണ് ഷട്ടറുകളെല്ലാം അടച്ചത്.

1996.30 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഇടുക്കിയുടെ മൊത്തം സംഭരണ ശേഷി. ഇതിൽ 536 ദശലക്ഷം ഘനമീറ്റർ വെള്ളം വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കഴിയാത്ത ഡെഡ് സ്റ്റോറേജാണ്.  പരമാവധി സംഭരണ ശേഷിയിൽ 1459.50 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കഴിയുന്നത്.

ഓഗസ്റ്റ് ഒൻപത് മുതൽ സെപ്ററംബർ ഏഴു വരെ 1063.26 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് തുറന്നു വിട്ടത്. സംഭരണ ശേഷിയുടെ 72 ശതമാനത്തിലധികം വരുന്ന ഈ വെള്ളം ഉപയോഗിച്ച് 1550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. മൂലമറ്റം പവര്‍ ഹൗസിലെ പ്രതിദിന പരമാവധി വൈദ്യുതോല്‍പ്പാദനം 15 ദശലക്ഷം യൂണിറ്റാണ്.

error: Content is protected !!