ബ്രൂവറി : തിരിച്ചടിച്ച് എല്‍.ഡി.എഫ്
2003ൽ എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഒരു ബ്രൂവറിക്ക് അനുമതി നൽകിയത് ചൂണ്ടിക്കാട്ടിയാണ് ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ എല്‍.ഡി.എഫ്ന്റെ പ്രത്യാക്രമണം.
1999ന് ശേഷം ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍ 2003ല്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് പ്രതിരോധം. 2003 ഓഗസ്റ്റ് അഞ്ചിന് തൃശൂര്‍ ചാലക്കൂടിയിലെ മുകുന്ദപുരം താലൂക്കില്‍ ബ്രൂവറി അനുവദിച്ച് കൊണ്ടുള്ള എക്‌സൈസ് കമ്മിഷണറുടെ ഉത്തരവിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. 15,000 രൂപ ഫീസടച്ചാണ് മലബാര്‍ ബ്രുവറീസ് ലിമിറ്റഡ് ലൈസന്‍സ് നേടിയത്.
വിനോദ് റായിയുടെ ഉത്തരവാണ് ബ്രൂവറി അനുവദിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ആധികാരിക ഉത്തരവെങ്കില്‍ അത് ആന്റണി സര്‍ക്കാര്‍ തന്നെ ലംഘിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങളുടെ മൂര്‍ച്ച കുറക്കുന്നതാണ് ഈ തെളിവുകള്‍.