ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്
കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നു പൊലീസ്. കോടതി തീരുമാനമറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണു പൊലീസിന്റെ തീരുമാനം. അതിനിടെ, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 25 നു പരിഗണിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹാജരാകുന്നത്.
മുൻതീരുമാനപ്രകാരം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെയാണ് ചോദ്യം ചെയ്യുന്നത്. വൈക്കത്ത് വെച്ചുതന്നെയായിരിക്കും നാളത്തെ ചോദ്യം ചെയ്യല്‍. സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ മറ്റൊരു സ്ഥലത്തേക്ക് മാറ്റു. ഏറ്റുമാനൂര്‍, കോട്ടയം പൊലീസ് ക്ലബ് തുടങ്ങി രണ്ടു സ്ഥലങ്ങള്‍ കൂടി ചോദ്യം ചെയ്യലിനായി ഒരുക്കിയിട്ടുണ്ട്.
ചോദ്യം ചെയ്യലിന് സമയം നീട്ടിനല്‍കണമെന്ന് ഇതുവരെ ബിഷപ്പ് ആവശ്യപ്പെട്ടിട്ടില്ല. ഒന്നില്‍കൂടുതല്‍ ദിവസം ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് നിലവിലെ സൂചന. ജലന്ധര്‍ ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റുകയായിരുന്നു.