ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതിക്ക് തുടക്കമായി
കേന്ദ്ര സർക്കാരിന്റെ ബൃഹത്തായ ആരോഗ്യ പദ്ധതി ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിൽ ചരിത്ര ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പത്തുകോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ 50 കോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
പദ്ധതിയുടെ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സര്‍ക്കാര്‍ അടയ്ക്കും. 12,000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാകുകയും ചെയ്യും.
ആശുപത്രിയില്‍ കിടത്തി ചികിത്സക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാകുക. സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചിലവുകൾ ആയുഷ്മാൻ പദ്ധതിയുടെ ഭാഗമാണ്. അതേ സമയം കേരളം, തെലങ്കാന, ഒഡീഷ, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടില്ല. 22 സംസ്ഥാനങ്ങളാണ് നിലവിൽ പദ്ധതിക്ക് സന്നദ്ധമാണെന്ന് അറയിച്ചിരിക്കുന്നത്.