വയനാട്ടില്‍ റെഡ് അലര്‍ട്ട്

വയനാട്ടില്‍ ജില്ലാ കലക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മഴയും മൂലം ജില്ല ഒറ്റപ്പെട്ടിരിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് വയനാട്ടില്‍ പെയ്തത്. ജില്ലയിലെ പുഴകള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

മണ്ണിടിഞ്ഞ് വൈത്തിരിയില്‍ ഒരു വീട്ടമ്മ മരിച്ചു. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ജില്ലയിലെ പ്രധാന പാതയായ താമരശേരി ചുരത്തില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചുരത്തില്‍ മണ്ണിടിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനാല്‍ വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തി വിടുന്നത്.

പുഴകളിലും തോടുകളിലും ഒരു കാരണവശാലും ഇറങ്ങരുതെന്നും യാത്രകള്‍ പരമാവധി പരിമിതപ്പെടുത്തണമെന്നുമടക്കം കര്‍ശന നിര്‍ദേശങ്ങളാണ് റെഡ് അലര്‍ട്ടില്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിതാമസിക്കാന്‍ ജനങ്ങള്‍ മടിക്കരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഇനിയും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഈ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ദേശീയ ദുരന്ത നിരവാരണ സേനയുടെയും സൈന്യത്തിന്റെയും സഹായം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഉടന്‍ വയനാട്ടിലെത്തുമെന്നാണ് വിവരം. നിലവില്‍ ഫയര്‍ഫോഴ്സ്, പോലീസ് റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
error: Content is protected !!