മുൻ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു
ലോക്‌സഭാ മുന്‍ സ്പീക്കറും മുന്‍ സി.പി.എം നേതാവുമായ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ അവസാനവാരം തലച്ചോറിനുള്ളിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മസ്തിഷ്കാഘാതം എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയ അദ്ദേഹത്തെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടിലേക്ക് എത്തിച്ചത്. എന്നാല്‍ വീണ്ടും അദ്ദേഹത്തിന്‍റെ നില മോശമാവുകയായിരുന്നു.
പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റർജി. 2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് ഇദ്ദേഹം ലോക്സഭാ സ്പീക്കറായിരുന്നത്. 1968 മുതൽ സിപിഎം അംഗമായിരുന്ന സോമനാഥിനെ 2008 ൽ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ–യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഇടതുപാർട്ടികൾ തീരുമാനിച്ചപ്പോൾ, ലോക്സഭാ സ്പീക്കർ സ്ഥാനം ഒഴിയാൻ അദ്ദേഹം വിസമ്മതിച്ചതായിരുന്നു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കാരണം.