ഓണം-ബക്രീദ് വിപണിയില്‍ വിലനിയന്ത്രണത്തിന് സര്‍ക്കാര്‍ മെഗാഫെയര്‍
ഓണം ബക്രീദ് ആഘോഷങ്ങള്‍ക്കായി സപ്ലൈകോയും കൃഷിവകുപ്പും ഒരുങ്ങിയതായി സര്‍ക്കാര്‍.
14 ജില്ലാകേന്ദ്രത്തിലും 15 ദിവസം മെഗാഫെയറുകള്‍ നടത്തും. 72 താലൂക്കുകേന്ദ്രങ്ങളില്‍ ഒമ്പതുദിവസത്തേക്ക് താലൂക്ക് ഫെയറുകളും 72 നിയോജകമണ്ഡലത്തില്‍ അഞ്ചുദിവസത്തേക്ക് മണ്ഡലം ഫെയറുകളും സപ്ലൈകോ വില്‍പനശാല ഇല്ലാത്ത 23 പഞ്ചായത്തുകളില്‍ പ്രത്യേക മിനിഫെയറുകളുമുണ്ടാകും. മറ്റ് ഏജന്‍സികളുടെ സ്റ്റാളും ഫെയറിലുണ്ടാകും.
അഞ്ച്, രണ്ട്, ഒരു പവന്‍ ലഭിക്കുന്ന സപ്ലൈകോ ഓണം സമ്മാനമഴ പദ്ധതിയുമുണ്ട്. ദൈനംദിന നറുക്കെടുപ്പുപദ്ധതിയും ഉറപ്പായ സമ്മാനപദ്ധതിയുമുണ്ട്. 1000, 2000 രൂപ വിലയുള്ള ഗിഫ്റ്റ് വൗച്ചറുകളുമുണ്ട്. 18 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ഓണക്കിറ്റും ഇറക്കും. പൊതുവിപണിയില്‍നിന്ന് കുറഞ്ഞത് 200 രൂപയുടെ കിഴിവ് കിറ്റിലൂടെ ലഭിക്കും.
2000 നാടന്‍ പഴംപച്ചക്കറി വിപണികളാണ് കൃഷിവകുപ്പ് ഒരുക്കുക. കൃഷിവകുപ്പിന്റെ കീഴിലുള്ള ആഴ്ചച്ചന്തകള്‍, ഇക്കോ ഷോപ്പുകള്‍, എ ഗ്രേഡ് ക്ലസ്റ്ററുകള്‍, ബ്ലോക്കുലെവല്‍ ഫേഡറേറ്റഡ് ക്ലസ്റ്ററുകള്‍ എന്നിവ മുഖാന്തരമാണ് നാടന്‍വിപണി. ഹോര്‍ട്ടികോര്‍പ്450, വിഎഫ്പിസികെ200 എന്നിങ്ങനെ വിപണിയൊരുക്കും. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ മെഗാ സ്റ്റാളുകള്‍ തുറക്കും. കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കുന്നതാകും പഴംപച്ചക്കറികള്‍. പൊതുവിപണി വില്‍പ്പനവിലയില്‍നിന്ന് 30 ശതമാനം കുറഞ്ഞ വിലയ്ക്കാണ് വില്‍പ്പന.
സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തിലെ 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സപ്ലൈകോ വഴി സൗജന്യ ഓണക്കിറ്റ് നല്‍കും. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഒരുകിലോ പഞ്ചസാര 22 രൂപ നിരക്കില്‍ റേഷന്‍ കടകള്‍വഴിയും വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ ്‌റിയിച്ചു.
സർക്കാർ സബ്സിഡി നിരക്കിൽ ജയ അരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി തുടങ്ങിയ 13 ഇനങ്ങൾ ലഭിക്കും. സബ‌്സിഡി ഇനം കൂടാതെ 13 ഇനംകൂടി മാർക്കറ്റ് വിലയേക്കാൾ കുറവിൽ നൽകും. പുറമെ സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തിലെ 5.95 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ‌് നൽകും. സപ്ലൈകോ വഴിയാണ് കിറ്റുവിതരണം. സംസ്ഥാനത്തെ 81 ലക്ഷം കാർഡ് ഉടമകൾക്ക് ഒരുകിലോ പഞ്ചസാര 22 രൂപ നിരക്കിൽ റേഷൻ കടകൾവഴിയും വിതരണം ചെയ്യും.