ഫാറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നയാളെ വെടിവെച്ച് കൊന്നു
കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ കാറുമായി അതിക്രമിച്ച് കടന്നയാളെ സുരക്ഷാ സേന വെടിവച്ച് കൊന്നു. ഫറൂഖ് അബ്ദുള്ളയുടെ ജമ്മുവിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
പൂഞ്ച് സ്വദേശിയായ മുർഫാസ് ഷായാണ് വെടിയേറ്റു മരിച്ചതെന്ന് ജമ്മു മേഖലാ ഐജി എസ്.ഡി. സിങ് ജാംവാൾ അറിയിച്ചു. വിഐപി കവാടത്തിലൂടെ എസ്‌യുവിയിൽ കടന്നെത്തിയ ഇയാൾ ആയുധധാരിയായിരുന്നില്ലെന്നും ഐജി വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു.
ജമ്മുവിലെ ബാൻ തലാബിൽ തോക്കു ഫാക്ടറി നടത്തുന്നയാളാണ് കൊല്ലപ്പെട്ട മുർഫാസിന്റെ പിതാവെന്നും റിപ്പോർട്ടുകളുണ്ട്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുളള ഫാറൂഖിന്റെ വസതിയിൽ ഉണ്ടായ അതിക്രമം വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ശ്രീനഗറിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ ഫാറൂഖ് അബ്ദുല്ല പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിലായിരുന്നു. സം ഭവത്തെക്കുറിച്ച് അറിഞ്ഞെന്നും മുൻവശത്തെ കവാടംവഴി കടന്നെത്തിയയാൾ വീടിന്റെ മുകളിലത്തെ നില വരെയെത്തിയെന്നും ഫാറൂഖിന്റെ മകൻ ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.