മന്ത്രി കെ രാജുവിന്‍റെ ജര്‍മന്‍ യാത്ര; വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

കേരളം പ്രളയത്തില്‍ മുങ്ങുമ്പോള്‍ ജര്‍മന്‍ യാത്രയ്ക്ക് പോയ മന്ത്രി കെ രാജുവിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളം മഴക്കെടുതിയില്‍ മുങ്ങുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള വനം മന്ത്രി കെ.രാജു ജര്‍മനിയില്‍ പോയത് ശരിയായില്ലെന്ന് കാനം പറഞ്ഞു. അതുകൊണ്ടാണ് അ്‌ദ്ദേഹത്തെ തിരിച്ച് വിളിച്ചത്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കാനം വ്യക്തമാക്കി.

ഒരു സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസമാണ് കെ.രാജു ജര്‍മനിയിലേക്ക് പോയത്. മന്ത്രിക്കൊപ്പം മറ്റു പാര്‍ട്ടികളിലെ നേതാക്കളുമുണ്ട്. ഓഗസ്റ്റ് 17 മുതല്‍ 19വരെയായിരുന്നു സമ്മേളനം.

കോട്ടയം ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല മന്ത്രി കെ.രാജുവിനാണ്. പ്രളയത്തില്‍ കോട്ടയം കോട്ടയം മുങ്ങിയപ്പോഴും മന്ത്രി വിദേശത്തേക്ക് പോയതില്‍ പാര്‍ട്ടിയിലും വിമര്‍ശനമുണ്ട്. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിനെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദഹം യാത്ര ഒഴിവാക്കി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയായിരുന്നു. ചികില്‍സയ്ക്കായി 19ന് അമേരിക്കയിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രിയും യാത്ര ഒഴിവാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന തിരക്കിലായിരുന്നു.

മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, കെ. രാജു, എംപിമാരായ ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍ എംഎല്‍എ എന്നിവരെയാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചത്. ഇതില്‍ മന്ത്രി കെ. രാജുവും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുമാണ് ജര്‍മ്മനിയിലേക്കു പറന്നത്.

കൊല്ലം ജില്ലയിലെ പുനലൂരാണ് മന്ത്രിയുടെ മണ്ഡലം. ഇവിടെ മലയോര മേഖലകളില്‍ മഴയെത്തുടര്‍ന്ന് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മണ്ഡലം സന്ദര്‍ശിക്കാതെ വിദേശത്തേക്ക് പോയതിനെതിരെ നാട്ടുകാര്‍ക്കിടയിലും വിമര്‍ശനം ശക്തമാണ്.

error: Content is protected !!