കുമ്പസാര പീഡനം; രണ്ട് വൈദികര്‍ കീഴടങ്ങി
കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ഒന്നും നാലും പ്രതികള്‍ കീഴടങ്ങി. കേസിലെ നാലാം പ്രതിയായ ജെയ്സ് ജോര്‍ജും എബ്രഹാം വർഗീസുമാണ് കീഴടങ്ങിയത്. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് ജെയ്സ്.കെ.ജോർജ് കീഴടങ്ങിയത്. അതേസമയം തിരുവല്ലയിലാണ് എബ്രഹാം വർഗീസ് കീഴടങ്ങിയത്.
വൈദീകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. കേരള പൊലീസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു വൈദീകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിലെത്തിയത്. ഇന്നായിരുന്നു വൈദീകര്‍ക്ക് കീഴടങ്ങാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്.
രണ്ടും മൂന്നും പ്രതികളായ ഫാ. ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ മാത്യു എന്നിവര്‍ നേരത്തെ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയിരുന്നു. അതേസമയം ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ബിഷപ്പിനെതിരെ ആദ്യ ആരോപണം ഉണ്ടായത് 2014ലാണ്. അതിനാല്‍ തന്നെ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റ് ചെയ്യാനാകൂ. തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാകൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.