പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി

പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടിയും. എറണാകുളം ജില്ലയിലെ പറവൂര്‍ പുത്തന്‍വേലിക്കര തേലത്തുരുത്തില്‍ ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രമായ കേരള ഓഡിറ്റോറിയത്തിലെത്തിയാണ് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തത്. എല്ലാവരും ഒറ്റ കെട്ടായി ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.

കര കവിഞ്ഞു  പ്രളയം എത്തിയപ്പോൾ പുത്തൻവേലിക്കര തേലത്തുരുത്ത് എന്ന കൊച്ചു ഗ്രാമത്തിൽ വീട് വിട്ടിറങ്ങേണ്ടി വന്നത് മുന്നൂറ്റി അൻപത് ഓളം കുടുംബങ്ങള്ക്ക് ആണ്.തേലത്തുരുത്തിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ അവ‍ർക്കായി  ഒരുക്കിയ ക്യാമ്പിലേക്ക് ആണ് മമ്മൂട്ടി എത്തിയത്. നടനെ നാട്ടുകാർ സ്നേഹത്തോടെ സ്വീകരിച്ചു. ഒരു വേള ആധികൾക്ക് ചെറിയ ഇടവേള.

അധികൃതരോട് ആലോചിച്ച ശേഷം സഹായം അടിയന്തരമായി എത്തിക്കുമെന്ന് ഉറപ്പ് നല്‍ക്കിയിട്ടാണ് മമ്മൂട്ടി മടങ്ങിയത്.  ദുരിതബാധിതർക്ക് കൈത്താങ്ങുമായി എംഎൽഎ വി ഡി സതീശനും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

അതേസമയം, വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട് ജില്ലയില്‍ ഓഗസ്റ്റ് 14 വരെയും ഇടുക്കിയില്‍ ഓഗസ്റ്റ് 13 വരെയും മറ്റ് ജില്ലകളില്‍ ഓഗസ്റ്റ് 11 വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്‌ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ ചാലുകളുടെ അരികിലും മരങ്ങള്‍ക്ക് താഴെയും വാഹനം പാര്‍ക്ക് ചെയാതിരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാണ അഥോറിറ്റിയുടെ നിര്‍ദേശം.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ തയാറാകണം. പരിശീലനം ലഭിക്കാത്തവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

error: Content is protected !!