കണ്ണൂരില്‍ വീണ്ടും വിമാനമിറങ്ങി
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പരിശോധനക്കായാണ് ഡോര്‍ണിയര്‍ ഇനത്തില്‍പ്പെട്ട എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാലിബ്രേഷന്‍ ചെറുവിമാനം എത്തിയത്. കാലാവസ്ഥ അനുകൂലമായതോടെയാണ് വിമാനം കണ്ണൂരില്‍ പറന്നിറങ്ങിയത്. രണ്ട് മണിയോടെ എത്തിയ വിമാനം ഇൻസ്ട്രുമെന്‍റ് ലാൻറിങ്ങ് സംവിധാന ത്തിന്‍റെ (ഐ എസ് ല്‍ ) കൃത്യത പരിശോധനക്കായി മൂന്ന് മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നു.
വിമാനങ്ങള്‍ക്ക് ഏത് കാലാവസ്ഥയിലും സുരക്ഷിതമായി പറന്നിറങ്ങാന്‍ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്ന ഉപകരണമാണ് ഐ എല്‍ എസ്. കാലിബ്രേഷന്‍ വിമാനം പറന്നിറങ്ങുന്നത് നിരീക്ഷിക്കാന്‍ പൂനയിലെ അന്തരീക്ഷ വിജ്ഞാന വിഭാഗത്തിലെ ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
കാലാസ്ഥാ നിരീക്ഷണത്തിനായുള്ള ഉപകരണങ്ങള്‍ അടുത്ത ആഴ്ച്ച എത്തും. കാറ്റ്,മഴ,വെയില്‍ ,അന്തരീക്ഷ ഊഷ്മാവ്,ആര്‍ദ്രത തുടങ്ങിയവയെല്ലാം തിട്ടപ്പെടുത്താനുള്ള ഉപകരണങ്ങളടക്കമുള്ളവയാണ് എത്തുന്നത്. ഐ എം ഡി ഉദ്യോഗസ്ഥരാണ് ഉപകരണങ്ങള്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കുക.
കണ്ണൂര്‍ വിമാനത്താവളത്തിന് സെപ്തംബര്‍ പകുതിയോടെ അന്തിമ ലൈസന്‍സ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നു. ഇതിന് മുന്നോടിയായിബന്ധപ്പെട്ട എല്ലാ ഏജന്‍സികളുടെ അനുമതി കിട്ടേണ്ടതുണ്ട്. വരും ദിവസങ്ങളില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ പരിശോധനക്കായി കണ്ണൂരില്‍ എത്തും.