ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തേക്കും
കന്യാ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധർ കത്തോലിക്ക ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ വിശദമാക്കി. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും ഇതിനു പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്.
പരാതിയിൽ പറയുന്ന ആദ്യ സംഭവം 2014ലാണ് നടന്നത്. പ്രാഥമികാന്വേഷണത്തിന് ശേഷമേ തുടർനടപടികളിലേക്ക് പോകാനാകൂവെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എപ്പോൾ അറസ്റ്റ് ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്.
കേസിലെ മൊഴിയെടുപ്പും തെളിവെടുപ്പും അവസാന ഘട്ടത്തിലാണ്. ബിഷപ്പിനോടൊപ്പമുള്ള ചില വൈദികരിൽനിന്നു കൂടി അന്വേഷണ സംഘത്തിനു മൊഴിയെടുക്കേണ്ടതുണ്ട്. അതു പൂർത്തിയാക്കാനായാൽ ഉച്ചയോടെ തന്നെ അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യും. ബിഷപ്പിനെ ചോദ്യം ചെയ്യുന്ന സാഹചര്യം നിലനിൽക്കെ കഴിഞ്ഞദിവസം വിശ്വാസികൾ ബിഷപ്പ് ഹൗസിലേക്കു കൂട്ടത്തോടെ എത്തിയിരുന്നു. പാസ്റ്ററൽ സെന്ററിൽനിന്നു മൊഴിയുംതെളിവും ശേഖരിച്ച അന്വേഷണ സംഘം കന്യാസ്ത്രീയുടെ ബന്ധുവായ വൈദികനിൽനിന്നു മൊഴിയെടുത്തു.
വൈദികനും നിലവിലെ മദർ ജനറൽ അടക്കമുള്ള കന്യാസ്ത്രീകളും വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നതിൽ വ്യക്തത തേടിയാണു പൊലീസ് അമൃത്‍സറിൽ എത്തിയതെന്നാണു സൂചന. കന്യാസ്ത്രീകളുമായി ഈ പരാതിയിൻമേൽ കൂടിക്കാഴ്ച നടത്തിയതായി വൈദികൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം മദർ ജനറൽ അടക്കമുള്ള കന്യാസ്ത്രീകൾ നിഷേധിച്ചിരുന്നു.