കനത്ത മഴ; 26 മരണം, കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

മഴക്കെടുതിയിലും ഉരുള്‍പ്പൊട്ടലിലും കേരളത്തില്‍ മരിച്ചത് 26 പേര്‍. കാണാതായ നാലുപേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. അഞ്ചു ജില്ലകളില്‍ ഉരുള്‍പ്പൊട്ടി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ഉള്‍പ്പെടെ 24 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്.

നിലന്പൂര്‍ ആഢ്യന്‍പാറയ്ക്കടുത്ത് ചെട്ടിയാംപാറയിലെ ആദിവാസി കോളനിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചെട്ടിയാംപാറ കോളനി സ്വദേശി സുബ്രഹ്മണ്യന്‍ മൃതദേഹമാണ് ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

ഇതോടെ ചെട്ടിയാംപാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. സുബ്രഹ്മണ്യന്‍റെ അമ്മ, ഭാര്യ,രണ്ട് മക്കള്‍, ബന്ധുവായ മിഥുന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ബുധനാഴ്ച്ച രാത്രിയോടെയാണ് സുബ്രഹ്മണ്യന്‍റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്.

രാത്രിസമയത്ത് ഉറങ്ങി കിടക്കുകയായിരുന്ന വീട്ടിലെ അംഗങ്ങളെല്ലാം വീടോടെ ഒലിച്ചു പോയി. വീട് നിന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റര്‍ മാറിയാണ് ഇപ്പോള്‍ സുബ്രഹ്മണ്യന്‍റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ സംസ്ഥാനത്ത് മഴക്കാലെക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23- ആയി.

error: Content is protected !!