വൈദികർ പ്രതിയായ ബലാൽസംഗക്കേസ് പൊലീസില്‍ നിന്ന് മറച്ച് വക്കാന്‍ സഭ ശ്രമിച്ചതിന്റെ തെളിവ് പുറത്ത്
വീട്ടമ്മയെ ഓർത്തഡോക്സ് സഭാ വൈദികർ ബലാൽസംഗം ചെയ്ത കേസ് പൊലീസിൽനിന്ന് സഭാ നേതൃത്വവും മറച്ചുവച്ചതിന്റെ തെളിവ് പുറത്ത്. പരാതി മറച്ചുവയ്ക്കുന്നതിന് സഭാ നേതൃത്വം ബോധപൂർവം ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന, നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ ശബ്ദരേഖ പുറത്തായി.
ഈ വർഷം മെയ് ഏഴിന് യുവതിയുടെ ഭർത്താവും ഭർതൃപിതാവും നിരണം ഭദ്രാസനത്തിലെത്തി പരാതി നൽകിയപ്പോഴുള്ള സംഭാഷണമാണ് ശബ്ദരേഖയിലുള്ളത്. സഭയ്ക്ക് നൽകിയ പരാതിക്ക് റസീത് തന്നാൽ പരാതി പൊലീസിന് കൈമാറേണ്ടി വരുമെന്ന് നിരണം ഭദ്രസനാധിപൻ പറയുന്നുണ്ട്.
സാക്ഷിയെന്ന നിലയിൽ നിയമനടപടികളുടെ പിന്നാലെ നടക്കേണ്ടി വരുന്നത് തനിക്ക് ബുദ്ധിമുട്ടാകുമെന്ന് പറയുന്ന മെത്രാപ്പൊലീത്ത റസീപ്റ്റ് നൽകാൻ വിസമ്മതിച്ചതായി ശബ്ദരേഖയില്‍ നിന്ന് വ്യക്തമാണ്. പതിനാറ് വയസുമുതൽ ബലാൽസംഗം നടക്കുന്ന പശ്ചാത്തലത്തിൽ കേസ് ഒതുക്കി വയ്ക്കാനാകില്ലെന്നും പരാതിക്കാരന് നേരിട്ട് പൊലീസിനെ സമീപിക്കാമെന്നും മെത്രാപ്പൊലീത്ത പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്.