ബന്ദിപ്പൂര്‍ രാത്രിയാത്ര വിലക്ക്; നിയന്ത്രണം നീക്കാന്‍ കേന്ദ്ര ഇടപെടല്‍
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ വിലക്കിലെ നിയന്ത്രണം നീക്കുന്നതിനു കേന്ദ്ര ഇടപെടല്‍. പിന്തുണ തേടി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ്. മാലിക് കര്‍ണാടക ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള റോഡിന്റെ വീതി കൂട്ടുന്നതിന് സഹകരിക്കുക, ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ണാടകയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്.
ജൂലൈ 21നാണ് കത്ത് അയച്ചിരിക്കുന്നത്. കുറച്ചുനാളുകളായി കേരളം ഈ ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. കേന്ദ്ര ഉപരിതല വകുപ്പുമായി നേരത്തേ നടത്തിയ ചർച്ചയിൽ രാത്രിയാത്രാ നിരോധനം നീക്കുന്നതിൽ എതിർപ്പില്ലെന്ന് കർണാടക പൊതുമരാമത്തു വകുപ്പ് മന്ത്രി അറിയിച്ചിരുന്നു.
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര നിരോധനം നീക്കാനാവില്ലെന്ന് കടുവ സംരക്ഷണ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൈസൂരില്‍ നിന്നുള്ള രാത്രിയാത്രയ്ക്ക് സമാന്തര പാത ഉപയോഗിക്കണമെന്നാണ് അതോറിറ്റിയുടെ നിലപാട്. നിരോധനം നിയമവിരുദ്ധമെന്ന കേരളത്തിന്റെ ആരോപണം പൂര്‍ണമായും തള്ളി ദേശീയ കടുവ സംരക്ഷണ അതോറിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര സംബന്ധിച്ച പഠനം നടത്താന്‍ സുപ്രീംകോടതിയാണ് ഒരു ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയത്. ഈ സമിതിയില്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും അംഗമായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പഠനത്തിന് ശേഷമാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി രാത്രിയാത്ര നിരോധനം തുടരണമെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിനെ കുറിച്ച് കേരളത്തിന് ഏതിര്‍പ്പ് അറിയിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. എതിര്‍പ്പ് വ്യക്തമാക്കി കേരളം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതെല്ലാം പരിഗണിച്ചതിന് ശേഷമാകും സുപ്രീംകോടതി അന്തിമ തീരുമാനത്തിലേക്ക് പോവുക. ഓഗസ്റ്റ് എട്ടിന് സുപ്രീംകോടതി രാത്രിയാത്ര നിരോധന കേസ് പരിഗണിക്കുന്നുണ്ട്.