ട്രോളിങ് നിരോധനം നാളെ അവസാനിക്കും; ബോട്ടുകൾ കടലിലേയ്ക്ക്
സംസ്ഥാനത്ത‌് ആദ്യമായി 52ദിവസത്തെ ട്രോളിങ് നിരോധനം ചൊവ്വാഴ‌്ച അർധരാത്രി അവസാനിക്കും. അയ്യായിരത്തി അഞ്ഞൂറോളം ബോട്ടുകളാണ് സംസ്ഥാനത്ത് കടലിൽ ഇറങ്ങുന്നത്. കൊല്ലം ജില്ലയിലെ നീണ്ടകര തുറമുഖത്ത് നിന്ന് 1330 ബോട്ടുകൾ മീൻപിടിക്കാൻ സജ്ജമായിക്കഴിഞ്ഞു. മത്സ്യം തേടി ഉൾക്കടലിലേക്ക് പോകുന്നതിനാവശ്യമായ ഇന്ധനം നിറയ്ക്കാൻ ബങ്കുകൾ ശനിയാഴ‌്ച അർധരാത്രി മുതൽ തുറന്ന‌് പ്രവർത്തിച്ച‌് തു്ടങ്ങിയതായി ഫിഷറീസ‌് ഡപ്യൂട്ടി ഡയറക്ടർ എച്ച‌് സലിം പറഞ്ഞു. മത്സ്യഫെഡിന്റെ ഡീസൽ പമ്പുകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 52 ദിവസത്തെ നിരോധനം നടപ്പാക്കിയതിനാൽ ഇക്കുറി മത്സ്യ സമ്പത്തിൽ വൻ വർധന ഉണ്ടായിരിക്കുമെന്ന‌്പ്രതീക്ഷയാണ‌് മേഖലയിൽ ഉള്ളത‌്.
![](http://www.newswings.online/wp-content/uploads/2018/07/Partha-new-300x275.jpg)
നിരോധനകാലത്ത് ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ നടത്തുന്ന തിരക്കായിരുന്നു. ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ട‌് ലക്ഷത്തോളം രൂപവരെ ചെലവിട്ടതായി ബോട്ട് ഓപ്പറേറ്റേഴ‌്സ‌് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ‌് പീറ്റർ മത്യാസ‌് പറഞ്ഞു. പുതിയ വലയും റോപ്പും എല്ലാംബോട്ടുകളിലും സജ്ജമാക്കിക്കഴിഞ്ഞു. വലയൊരുക്കുന്ന തിരക്കിലാണ് ഇപ്പോൾ തൊഴിലാളികൾ. ബോട്ടുകളിൽ ചിപ്പി പിടിക്കാതിരക്കാനുള്ള ആന്റി ഫോളിൻ പെയിന്റുൾപ്പെടെ അടിച്ചുകഴിഞ്ഞു.
ബോട്ടുകൾ ഏകീകൃത വർണമണിഞ്ഞാണ് കടലിൽ ഇറങ്ങുന്നത്. സ്രാങ്കിന്റെ കാബിനായ വീൽഹൗസിന് ഓറഞ്ച് നിറവും ഹൾ, ബോഡി എന്നിവക്ക് കടുംനീല നിറവുമാണ‌്.
കടലിൽ ഇറങ്ങുന്ന ബോട്ടുകളിലേറെയും ഇക്കുറിയും ഇതര സംസ്ഥാന തൊഴിലാളികൾ തന്നെയാണ്. അസം, മണിപ്പൂർ, ബിഹാർ, ഒഡീഷ, ബംഗാൾ, തമിഴ‌്നാട‌് എന്നിവിടങ്ങളിൽ നിന്നുമുള്ള തൊഴിലാളികളാണ് പണിക്കിറങ്ങുന്നത്. പുതുതായി ഇറങ്ങുന്ന ബോട്ടുകൾ പൂർണമായും ഇവരെ ആശ്രയിച്ചാണ് കടലിൽ പോകുന്നത്. മിക്ക ബോട്ടുകളിലും സ്രാങ്ക്് വിഭാഗജീവനക്കാർ മാത്രമാണ് ഇപ്പോൾ മലയാളികൾ. പതിറ്റാണ്ടുകളായി ഇവിടത്തെ ബോട്ടുകളിൽ തമിഴ്നാട് കുളച്ചൽ സ്വദേശികളുടെ ആധിപത്യമായിരുന്നു. സ്വന്തമായി ബോട്ടുകളുള്ള ഇവർ പിന്നീട് നാടൻ ബോട്ടുകളിലും സജീവ സാന്നിധ്യമാവുകയായിരുന്നു.
മഴ കനിഞ്ഞതിനാൽ ഇത്തവണ ചാകര പ്രതീക്ഷയിലാണ‌് തൊഴിലാളികൾ കടലിലേക്ക‌്ഈ പോകുന്നത‌്. കരിക്കാടി, കണവ, എന്നിവ സുലഭമായിരിക്കുമെന്ന കണക്കുകൂട്ടലാണ‌് തങ്ങൾക്കുള്ളതെന്ന‌് പീറ്റർ മത്യാസ‌് പറഞ്ഞു.ഇതോടൊപ്പം കിളിമീൻ, ഉലുവ, ചാള, മത്തി എന്നിവയുടെ വൻ വരവും പ്രതീക്ഷിക്കുന്നു. ചെറുമത്സ്യം പിടിക്കുന്നതിനെതിരെ ശക്തമായ നടപടികളാണ‌് സ്വീകരിച്ചത‌്. നിരോധന കാലയളവിൽ ചെറു അയിലക്കുഞ്ഞുങ്ങളുമായെത്തിയ മൂന്ന‌്ചെറു വള്ളങ്ങളെ പിടികൂടിയാതായിഫിഷറീസ‌് അസിസ‌്റ്റന്റ‌് ഡയറക്ടർ എസ‌് ആർ രമേശ‌് പറഞ്ഞു.