വൈദികര്‍ പ്രതികളായ പീഡനക്കേസ്; നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തി
ഓർത്തഡോക്സ് സഭാ വൈദികർ പ്രതികളായ ബലാൽസംഗക്കേസിൽ തെളിവ് ശേഖരണം അന്വേഷണ സംഘം ഇന്നും തുടരും. വൈദികർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വൈദികരുടെ വീടുകളിലെത്തി ക്രൈംബ്രാഞ്ച് വിവരം ശേഖരിക്കും. കേസിൽ നിർണായകമായ തെളിവുകൾ കിട്ടിയെന്നാണ് സൂചന.
വൈദികര്‍ ജോലി ചെയ്ത സ്ഥലങ്ങളിലും അന്വേഷണ സംഘം വിവര ശേഖരണം നടത്തി. നാലു വൈദികരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്ന സാഹചര്യത്തില്‍ അതിന് ശേഷം മതി അറസ്റ്റെന്ന തീരുമാനത്തിലാണ് ക്രൈം ബ്രാഞ്ച്. അതേസമയം രണ്ട് വൈദികര്‍ നാല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക് മാറ്റി. നേരത്തെ മറ്റ് രണ്ട് വൈദികരുടെ ജാമ്യാപേക്ഷയും തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ജാമ്യാപേക്ഷ നൽകാത്ത രണ്ട് വൈദികരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കുന്നതാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. അതേസമയം, മറ്റ് രണ്ട് വൈദികര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്ത തന്നെ നല്‍കിയിരുന്നു. ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിധി പറയാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതോടെ നാല് പേരുടെയും ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കായി.
ഓര്‍ത്തഡോക്സ് സഭാംഗമായ യുവതിയുടെ ഭര്‍ത്താവാണ് കുംബസാര രഹസ്യം മറയാക്കി ഭാര്യയെ വൈദികര്‍ പീഡിപ്പിച്ചെന്ന് സഭയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസിനും പരാതി നല്‍കി. കേസില്‍ ഭര്‍ത്താവിന്‍റെ പരാതി സ്ഥിരീകരിച്ച് യുവതിയും മൊഴി നല്‍കിയതോടെയാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.