പാകിസ്താനില്‍ തൂക്കുമന്ത്രിസഭ: ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായേക്കും
പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല. ഇമ്രാൻ ഖാന്‍റെ തെഹ്‍രിഖ് ഇ ഇൻസാഫ് പാർട്ടി(പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആകെയുള്ള 272ൽ 114 സീറ്റുകളില്‍ പിടിഐ ജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
അതേസമയം തിരഞ്ഞെടുപ്പില്‍ കൃതിമം നടന്നെന്ന് നിലവില്‍ രാജ്യം ഭരിക്കുന്ന പാകിസ്താന്‍ മുസ്ലീം ലീഗ് ആരോപിച്ചു. മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലീംലീഗ് 64 സീറ്റുകള്‍ ജയിച്ചതായാണ് സൂചന. മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) 42 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
അതേസമയം ഇന്നലെ ആരംഭിച്ച വോട്ടെണ്ണല്‍ ഇന്ന് രാവിലെയും തീരാത്തത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. സാങ്കേതികപ്രശ്നങ്ങള്‍ കാരണമാണ് വോട്ടിംഗ് വൈകുന്നതെന്നാണ് പാക്സിതാന്‍ ഇലക്ഷന്‍ കമ്മീഷൻ പറയുന്നത്. തിരഞ്ഞെടുപ്പില്‍ കൃതിമം നടന്നെന്ന് ആരോപിച്ച് പാകിസ്താന്‍ മുസ്ലീംലീഗ് ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ഇതിനോടകം രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ മുസ്ലീംലീഗ് നേതാവും മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരനുമായ ഷെഹബാസ് ഷെരീഫ് പ്രതികരിച്ചു. പോളിംഗ് ബൂത്തുകള്‍ സൈന്യം കൈയടിക്കിയിരിക്കുകയാണെന്നും പാര്‍ട്ടി പ്രതിനിധികളെ കൗണ്ടിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഓടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം പാകിസ്ഥാൻ മുസ്ലീം ലീഗിന്റെ ആരോപണങ്ങൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മുഹമ്മദ് റാസാ ഖാൻ രംഗത്തെത്തി. പുലർച്ചെ നാല് മണിക്ക് വാർത്തസമ്മേളനം നടത്തിയ മുഹമ്മദ് റാസാ ഖാൻ തെരഞ്ഞെടുപ്പ് സുതാര്യമാണെന്ന് ആവകാശപ്പെട്ടു. ഫലം വൈകുന്നത് സാങ്കേതിക പ്രശ്നങ്ങൾ കാരണം കൊണ്ടാണെന്നും ഖാൻ പറഞ്ഞു.
272 അംഗ ദേശീയ അസംബ്ലിയില്‍ 137 സീറ്റുകള്‍ നേടുന്നവര്‍ക്ക് സര്‍ക്കാരുണ്ടാക്കാം എന്നാണ് പാകിസ്താന്‍ ഭരണഘടന അനുശാസിക്കുന്നത്. നിലവിലെ 114 സീറ്റുകള്‍ നേടിയ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിക്ക് തന്നെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സാധ്യത കാണുന്നത്. ഇതിനായി ചെറുപാര്‍ട്ടികളെയും,സ്വതന്ത്രരേയും ഇമ്രാന്‍ ഒപ്പം കൂട്ടിയേക്കും എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. രാജ്യത്തിന്‍റെ പലഭാഗത്തും പിടിഐ അനുകൂലികൾ ഇതിനോടകം ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു.
പാകിസ്താന്‍റെ ദേശീയ അസംബ്ലിയിലേക്കും പഞ്ചാബ്,സിന്ധ്,ബലൂചിസ്ഥാന്‍, ഖൈബര്‍ പക്ഹ്ത്വവഎന്നീ നാല് സംസ്ഥാന പ്രവിശ്യകളിലേക്കുമായി നടന്ന തിരഞ്ഞെടുപ്പുകളിലേക്കായി മുപ്പതോളം പാര്‍ട്ടികളിലായി 8396 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. 10.6 കോടി പേരായിരുന്നു വോട്ടര്‍മാരായി തിരഞ്ഞെടുപ്പിന് രജിസ്റ്റര്‍ ചെയ്തത്. ട
മൊത്തം സ്ഥാനാര്‍ഥികളില്‍ 460 പേര്‍ തീവ്രവാദബന്ധമുള്ള സംഘടനകളില്‍ നിന്നുള്ളവരായിരുന്നു. മുംബൈ തീവ്രവാദി ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രമായിരുന്ന ഹാഫിസ് സയ്യീദ് നയിക്കുന്ന ജമാ ഉദ് ധവായടക്കമുളള പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു.ഹാഫിസ് സയ്യീദിന്‍റെ മകനും മരുമകനും സ്ഥാനാര്‍ഥികളായി മത്സരരംഗത്തുണ്ട്