കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരൻ കണ്ണൂരില്‍ പിടിയിൽ;വലയിലായത് എക്സൈസ് വകുപ്പിന്‍റെ തന്ത്രപരമായ നീക്കത്തില്‍

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 1.100 കിലോ ഗ്രാം കഞ്ചാവുമായാണ് കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരൻ പോളച്ചൻ റഫീഖ് എക്സൈസുകാരുടെ പിടിയിലായത്.പുതിയതെരു – കാട്ടാമ്പള്ളി റോഡിൽ വെച്ചാണ്‌  കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ബാബുവും പാർട്ടിയും ചേർന്ന്  അതിസമര്‍ത്ഥമായ നീക്കത്തിലൂടെ ഇയാളെ  കുരുക്കിയത്.

നിരവധി വർഷങ്ങളായി കണ്ണൂർ ടൗൺ കേന്ദ്രീകരിച്ച് സ്കൂൾ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും റഫീഖ് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു. കച്ചവടം ഉറപ്പിക്കുന്നതിന് മുന്നെതന്നെ കഞ്ചാവ് ആളൊഴിഞ്ഞ സ്ഥലത്ത് കെട്ടുകളായി സൂക്ഷിച്ച് വെക്കാറാണ് പതിവ്. തുടര്‍ന്ന് ഒളിപ്പിച്ച് വച്ച  സ്ഥലത്തിന് അകലെവച്ച് കച്ചവടം ഉറപ്പിച്ചശേഷം ഉപഭോക്താവ് സ്വയം പോയി എടുക്കുന്ന രീതിയാണ് ഇയാളുടേത്.

അതിനാൽ വർഷങ്ങളായി എക്സൈസിനേയും പോലീസിനേയും വെട്ടിച്ച് കച്ചവടം നടത്തി വരികയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളെ ചൂണ്ടി കാണിക്കാൻ ആരും ധൈര്യപ്പെടാറില്ല. ഇത് മനസിലാക്കിയ എക്സൈസ് സംഘം അതിസമർത്ഥമായി ഇയാളുടെ പുതിയ മൊബൈൽ നമ്പർ മനസ്സിലാക്കി ആവശ്യക്കാരെന്ന വ്യാജേന അന്യസംസ്ഥാന തൊഴിലാളി ചമഞ്ഞ് വിശ്വാസത നേടി ഇയാളെ സമീപിക്കുകയും വലയിൽ വീഴ്ത്തുകയുമായിരുന്നു.

പോളച്ചൻ റഫീഖ്  പിടിയിലായ വാർത്ത അറിഞ്ഞ ഉടനെ തന്നെ നിരവധി രക്ഷിതാക്കളാണ് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട്  എക്സൈസ്  ഓഫീസിലേക്ക് വിളിച്ചത്. ഇതിന് മുൻപ് ഇയാൾ മറ്റൊരു പ്രമാദമായ മയക്കുമരുന്ന് കേസ്സിൽപ്പെട്ടിട്ടുണ്ട് .അതി സമര്‍ത്ഥമായി എക്സൈസ് നടത്തിയ നീക്കത്തില്‍ സർക്കിൾ ഇൻസ്പെക്ടറോടൊപ്പം ചുക്കാൻ പിടിച്ചത് പ്രിവന്റീവ് ഓഫീസർമാരായ നസീർ, ബി, വിനോദ്.വി.കെ സി വിൽ എക്സൈസ് ഓഫീസർമാരായ ധ്രുവൻ എൻ.ടി, സുരേഷ് ബാബു. എം.പി, രജിരാഗ്.പി .പി, റിഷാദ് .സി .എച്ച്, രജിത്ത് കുമാർ .എൻ എന്നിവരാണ്.

error: Content is protected !!