കുമ്പസാരം നിരോധിക്കണം: ദേശീയ വനിത കമ്മീഷനെതിരെ ജോര്‍ജ്ജ് കുര്യന്‍

കുമ്പസാരം നിരോധിക്കണം എന്ന ദേശീയ വനിത കമ്മീഷന്‍റെ അഭിപ്രായം തള്ളി ബിജെപി നേതാവും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാദ്ധ്യക്ഷനുമായ ജോര്‍ജ്ജ് കുര്യന്‍. ദേശീയ വനിത കമ്മീഷന്‍റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് ജോര്‍ജ്ജ് കുര്യന്‍ പറയുന്നു. വനിത കമ്മീഷന്‍റെത് അതിരുകടന്ന സ്ത്രീപക്ഷ ചിന്തയാണ്, അത് തീര്‍ത്തും ഭരണഘടന വിരുദ്ധമാണെന്നും ജോര്‍ജ്ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ദില്ലിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ്  കുമ്പസാരം നിർത്തലാക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടത്.  വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ ദേശീയ എജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇവര്‍ അറിയിച്ചു.

വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ കൂടി വരുന്നു. പ്രതികൾക്ക് രാഷ്ട്രീയ സഹായം കിട്ടുന്നു . സർക്കാർ പ്രശ്നത്തെ ഗൗരവമായി കാണുന്നില്ല. ജലന്ധർ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസും കേസെടുക്കണം.പൊലീസ് അന്വേഷണത്തിന്‍റെ വേഗത പോരെന്നും കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി.

കുമ്പസാരരഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ അഞ്ച് ഓര്‍ത്തഡോക്സ് വൈദികര്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്നുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണ്. പ്രതികളിലൊരാളായ വൈദികൻ ജോബ് മാത്യുവിനു ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ  ബലാത്സംഗ കേസ് നല്‍കിയതും ഈയടുത്താണ്.

error: Content is protected !!