ദിവ്യ എസ് അയ്യര്‍ പതിച്ച് നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

വര്‍ക്കലയില്‍ മുന്‍ തിരുവനന്തപുരം സബ് കളക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. 27 സെന്റ് ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയ ദിവ്യ എസ്. അയ്യരുടെ നടപടി തെറ്റായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ കളക്ടര്‍ ഡോ. വാസുകി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍വ്വേ തുടങ്ങാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഭൂമിയും രേഖകളും പരിശോധിച്ചതില്‍നിന്ന് ഈ ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നു വ്യക്തമായിരുന്നു. സര്‍ക്കാരിന്റെ ഭൂമി അളന്നു വേര്‍തിരിച്ച് ഏറ്റെടുക്കാനാണു തീരുമാനം. ഇക്കാര്യം ഹൈക്കോടതിയെയും അറിയിക്കും.

തര്‍ക്കമുണ്ടായ ഭൂമിക്കു സമീപം സ്ഥലമുള്ള വ്യക്തി 27 സെന്റ് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി എന്നായിരുന്നു പരാതി. പഞ്ചായത്തു തന്നെ ഈ പരാതി ഉന്നയിക്കുകയും റവന്യു അധികാരികള്‍ ഈ സ്ഥലം അളന്ന് സര്‍ക്കാര്‍ഭൂമി വേര്‍തിരിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഭൂമി കൈയ്യേറിയ വ്യക്തി പരാതിയുമായി ജില്ലാ ഭരണകൂടത്തിനു മുന്നിലെ‌ത്തി. കേസ് പരിഗണിച്ച സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ സ്ഥലം സ്വകാര്യ വ്യക്തിക്കുതന്നെ വിട്ടുനല്‍കാന്‍ ഉത്തരവിട്ടു.

നേരെത്ത ദിവ്യ സര്‍ക്കാര്‍ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്തതായി വി.ജോയ് എംഎല്‍എ പരാതി നല്‍കിയിരുന്നു. ഭൂമി നല്‍കിയത് ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നായിരുന്നു ദിവ്യയുടെ വിശദീകരണം. സംഭവം വിവാദമായതോടെ ദിവ്യ എസ് അയ്യരെ സബ് കല്കടര്‍ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തിരുന്നു.

error: Content is protected !!