നികുതി കുറച്ചെങ്കിലും സാനിറ്ററി നാപ്കിന്‍റെ വില കുറയില്ല
ഒരു വര്‍ഷത്തോളം നീണ്ട പ്രതിഷേധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമൊടുവിലാണ് സാനിറ്ററി നാപ്കിനെ ചരക്കുസേവന നികുതിയില്‍(ജിഎസ്ടി) നിന്ന് ഒഴിവാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍ ജിഎസ്ടി ഒഴിവാക്കിയാലും സാനിറ്ററി നാപ്കിനുകളുടെ വിലയില്‍ പ്രകടമായ കുറവ് ഉണ്ടാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സാനിറ്ററി നാപ്കിനുകള്‍ക്ക് ഉണ്ടായിരുന്ന 12 ശതമാനം നികുതി ഒഴിവാക്കിയെങ്കിലും ഒന്നര ശതമാനം മാത്രം വിലക്കുറവാണ് ഇതുവഴി ലഭ്യമാവുക.അതായത് വില 1 .20 രൂപ മുതൽ 1 .50 രൂപ വരെ കുറയാൻ സാധ്യതയുള്ളൂ എന്നാണ് കമ്പനികൾ പറയുന്നത്. 100 വില ഉള്ള നാപ്കിൻ പായ്ക്കിന് 12 രൂപ കുറയുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് കമ്പനികൾ പറയുന്നത്.
കമ്പനികൾ വില കൂട്ടുന്നതിനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. നേരത്തെ പല ഉത്പന്നങ്ങളുടെയും ജി എസ് ടി കുറച്ചുവെങ്കിലും ഉപഭോക്താക്കൾക്ക് അതുകൊണ്ട് നേട്ടമുണ്ടായില്ല. കാരണം ഉത്പാദകർ വില കൂട്ടിയതാണ്. നാപ്കിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുക എന്നത് ഇതിലൂടെ വ്യക്തമാവുകയാണ്.
ജിഎസ്ടി പരിധിയില്‍ നിന്ന് സാനിറ്ററി നാപ്കിനുകളെ ഒഴിവാക്കിയപ്പോള്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റും ഒഴിവായി. ജിഎസ്ടി നോട്ടിഫിക്കേഷന്‍ പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ നിരക്കുകളില്‍ ഇവ വിപണിയിലെത്തും. 4500 കോടി രൂപയുടെ വിറ്റുവരവാണ് ഇന്ത്യയിലെ സാനിറ്ററി നാപ്കിൻ വിപണിയിൽ ഉള്ളതെന്നാണ് കണക്ക്.