വരാപ്പുഴ കസ്റ്റഡി മരണം; മൂന്ന് ആർടിഎഫുകാർക്കും ജാമ്യം
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ മുഖ്യപ്രതികളായ മൂന്ന് ആർടിഎഫുകാർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത്. ആഴ്ചയില്‍ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണം. രണ്ട് ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം എന്നിവയാണ് ഉപാധികള്‍.
രാത്രിയില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ഈ ആര്‍ടി എഫ് ഉദ്യോഗസ്ഥരായിരുന്നു. കൊലക്കുറ്റം, അന്യായമായ കസ്റ്റഡി എന്നിവ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇവരെ നേരത്തെ സസ്പെന്‍റ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ ജില്ലാ കോടതിയടക്കം ജാമ്യാപേക്ഷ തള്ളിയ ശേഷമാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നായിരുന്നു കോടതിയില്‍ പ്രതികളുടെ പ്രധാന വാദം.
കേസില്‍ അന്വേഷണം പൂര്‍ത്തിയായി, തങ്ങള്‍ മാത്രമല്ല മര്‍ദ്ദിച്ചതെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഞങ്ങളുടേതിന് സമാനമായ കേസുകള്‍ ചുമത്തിയ മേലുദ്യോഗസ്ഥര്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം മാത്രമാണ് ഞങ്ങള്‍ നടപടികള്‍ സ്വീകരിച്ചത്. എന്നിട്ടും രണ്ട് നീതി ശരിയല്ലെന്നും കോടതിയില്‍ വാദിച്ചു. ഇത് ശരിവച്ചാണ് കോടതി മൂവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച ശേഷം അറസ്റ്റിലായ മൂന്നുപേരും കഴിഞ്ഞ രണ്ട് മാസത്തോളമായി റിമാന്‍റിലായിരുന്നു.