ഉമ്മൻ ചാണ്ടി നിസഹകരണം കാട്ടി; പൊട്ടിത്തെറിച്ചു സുധീരന്‍
കോണ്‍ഗ്രസിലെ ഉള്‍പോരുകള്‍ രൂക്ഷമാക്കി വി.എം.സുധീരൻ വീണ്ടും നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു. ഉമ്മൻ ചാണ്ടിയെ ലക്ഷ്യംവച്ചായിരുന്നു സുധീരന്‍റെ വിമർശനങ്ങൾ അത്രയും. കെപിസിസി അധ്യക്ഷനായ തന്നോട് ഉമ്മൻ ചാണ്ടി കടുത്ത നിസഹകരണം കാട്ടിയെന്നും ഹൈക്കമാൻഡ് തീരുമാനങ്ങൾ പോലും അദ്ദേഹം അട്ടിമറിട്ടുവെന്നും സുധീരൻ ആരോപിച്ചു. തിരുവനന്തപുരത്ത് മണിക്കൂറുകൾ നീണ്ട വാർത്താ സമ്മേളനത്തിലാണ് സുധീരൻ തുറന്നടിച്ചത്.
കേരള കോണ്‍ഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് വിട്ടുനൽകിയത് ഹിമാലയൻ മണ്ടത്തരമാണെന്ന വിമർശനം ആവർത്തിച്ചാണ് സുധീരൻ വാർത്താസമ്മേളനം തുടങ്ങിയത്. കെ.എം.മാണി ചാഞ്ചാട്ടക്കാരനായ രാഷ്ട്രീയക്കാരനാണ്. സാമാന്യബുദ്ധിയുള്ള ഒരു രാഷ്ട്രീയ നേതൃത്വവും സ്വീകരിക്കുന്ന നിലപാടല്ല കെപിസിസി സ്വീകരിച്ചത്. എപ്പോഴും സമദൂരത്തെക്കുറിച്ച് പറഞ്ഞിരുന്ന മാണി മറ്റ് മുന്നണികളുമായി വിലപേശൽ നടത്തിയ ശേഷമാണ് യുഡിഎഫ് പാളയത്തിലേക്ക് കയറി വന്നത്. മാണി നാളം ബിജെപിക്കൊപ്പം പോകില്ലെന്ന് കെപിസിസിക്ക് എന്തെങ്കിലും ഉറപ്പുണ്ടോ എന്നും അത്തരമൊരു ഉറപ്പെങ്കിലും രാജ്യസഭാ സീറ്റ് നൽകിയപ്പോൾ വാങ്ങേണ്ടിയിരുന്നില്ലെ എന്നും സുധീരൻ ചോദിച്ചു.