കെവിന് വധം : നിയമസഭയില്‍ പ്രതിപക്ഷ ബഹളം,സഭ ഇന്നത്തേക്ക് പിരിഞ്ഞു
കോട്ടയം സ്വദേശി കെവിൻ പി. ജോസഫിന്റെ കൊലപാതക്കേസിൽ പ്രക്ഷുബ്ധമായ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്നാണ് സഭ പിരിഞ്ഞത്. കെവിൻ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.
കെവിന് കൊലക്കേസിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പ്രതിപക്ഷത്തുനിന്ന് നോട്ടീസ് നൽകിയത്. കെവിൻ കേസിൽ പോലീസിന്റേത് ഗുരുതര വീഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് നോക്കിനിൽക്കെ പെണ്‍കുട്ടിയെ മർദ്ദിച്ചിട്ടും നടപടി സ്വീകരിച്ചില്ല. കൊലയാളി സംഘത്തിൽ രണ്ട് ഡിവൈഎഫ്ഐക്കാരുണ്ടെന്നും കെവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും നോട്ടീസ് നൽകിക്കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. കെവിൻ കേസ് സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ നോട്ടീസിന് മറുപടി നൽകി. കെവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ ഉറപ്പ് നൽകി. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കെവിൻ കൊലക്കേസിൽ രാഷ്ട്രീയം നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിലെ പ്രതികളായ ചാക്കോയും ഭാര്യ രഹ്നയും ഷാനുവും കോണ്‍ഗ്രസ് പ്രവർത്തകരാണ്. അതുകൊണ്ട് കോണ്‍ഗ്രസാണ് കെവിനെ കൊന്നതെന്ന് പറയുമോ എന്നും മുഖ്യമന്ത്രി സഭയിൽ ചോദിച്ചു. ഇതിൽ രാഷ്ട്രീയം നോക്കേണ്ടെന്നും പോലീസിന്റെ വീഴ്ചയിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിക്കു പിന്നാലെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങിയിരുന്നു. പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചു.